
ഭാരം കൂടിയ കണ്ടെയ്നറുകൾ മുകളിൽ വച്ചോ?; കപ്പൽ മുങ്ങിയതിന് പിന്നിൽ മാനുഷിക പിഴവോ മോശം കാലാവസ്ഥയോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വിഴിഞ്ഞത്തുനിന്നു വന്ന കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയതിനു പിന്നിൽ മാനുഷിക പിഴവോ മോശം കാലാവസ്ഥയോ അതോ ഒന്നിലധികം ഘടകങ്ങൾ ഒന്നിച്ചു ചേർന്നതോ? ഇതൊക്കെ ചേർന്നതാകാം കപ്പൽ മുങ്ങാനിടയായ സംഭവമെന്ന് പറയുന്നു കുസാറ്റിലെ ഷിപ് ടെക്നോളജി വിഭാഗം അധ്യാപകൻ പ്രഫ. കെ.ശിവപ്രസാദ്. കൊച്ചി കപ്പൽ അപകടത്തിന് ഇടയാക്കിയ കാര്യങ്ങളെക്കുറിച്ച് പ്രഫ. ശിവപ്രസാദ് പങ്കുവയ്ക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:
കണ്ടെയ്നർ കപ്പലുകളിൽ ചരക്ക് നിറച്ചവയ്ക്കൊപ്പം ശൂന്യമായ കണ്ടെയ്നറുകളും കൊണ്ടുപോകാറുണ്ട്. അതുപോലെ ചില കണ്ടെയ്നറുകൾ മുഴുവൻ നിറച്ചതുണ്ടാവാം, ചിലത് പകുതി നിറച്ചതാവാം. കപ്പലിന്റെ ഭാര സന്തുലനം നിലനിർത്താനായി ഈ കണ്ടെയ്നറുകൾ പ്രത്യേക രീതിയിലാണ് ക്രമീകരിക്കുക. അതിന് ഭാരക്കൂടുതൽ ഉള്ളത് എറ്റവും താഴെയായി വയ്ക്കുക എന്നതാണ് പൊതുവായി സ്വീകരിച്ചു പോരുന്ന രീതി. മുകളിൽ ഭാരം കുറവുള്ളതും വയ്ക്കും. എന്നാൽ എംഎസ്സി എൽസ 3യുടെ കാര്യത്തിൽ അങ്ങനെയല്ലാതെ വച്ചിട്ടുണ്ടോ എന്നതു പരിശോധിച്ചാലേ അറിയാൻ സാധിക്കൂ. കാരണം വിഴിഞ്ഞത്തുനിന്ന് പോന്ന കപ്പലിൽ കൊച്ചിയിൽ ഇറക്കേണ്ട സാധനങ്ങൾ ഉണ്ടെങ്കിൽ, അവ അടിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എങ്കില് മുകളിലുള്ള കണ്ടെയ്നറുകൾ ഒക്കെ നീക്കിയിട്ടു വേണം ഇറക്കാൻ. ഇത് ഒഴിവാക്കാൻ ഭാരക്കൂടുതലുള്ളത് മുകളിൽ ക്രമീകരിച്ചിക്കാനാണ് ഒരു സാധ്യത. അപ്പോൾ പ്രതികൂല കാലാവസ്ഥയിൽ കപ്പൽ ആടിയുലയുമ്പോൾ ചെരിയാനുള്ള സാധ്യതയ്ക്ക് ഇത് ആക്കം കൂട്ടും. അങ്ങനെയാവാം ഒരുപക്ഷേ കപ്പൽ ചരിഞ്ഞത്.
മറ്റൊന്ന് തിരയിൽപ്പെട്ടോ മറ്റോ കപ്പലിന്റെ സ്വാഭാവിക സന്തുലനം നഷ്ടമാകലാണ്. കണ്ടെയ്നർ കപ്പലിന്റെ നീളം, വീതി, തിരമാലയുടെ വരവ്, ദിശ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചേർന്നാണ് ഇത് തീരുമാനിക്കപ്പെടുന്നത്. കപ്പൽ ഒരു ഭാഗത്തേക്ക് ചെരിയുമ്പോൾ ഡെക്കിലുള്ള കണ്ടെയ്നറുകൾ ബന്ധിപ്പിച്ചിരിക്കുന്ന കയറുകൾ പൊട്ടാനും സാധ്യതയുണ്ട്. ഇതോടെ മുകളിലുള്ള കണ്ടെയ്നറുകൾ തെറിച്ചു പോകും. അപ്പോൾ ആ ഭാഗത്തെ ഭാരം കുറയുകയും ഭാരമുള്ള വശത്തേക്ക് കപ്പൽ ചെരിയുകയും ചെയ്യും. എംഎസ്സി എൽസ 3 മറിഞ്ഞതിന് ഇതും കാരണമാവാം. വെറൊരു സാധ്യതയുള്ളത് വിഴിഞ്ഞത്ത് എത്തുന്നതിനു മുൻപു തന്നെ കപ്പലിന്റെ താഴെ ഭാഗത്ത് എവിെടയെങ്കിലും വിള്ളൽ വീണിട്ടുണ്ടാവാം. ഇത് കൊച്ചിയിലെത്തി ശരിയാക്കാം എന്നു വിചാരിച്ചിട്ടുമുണ്ടാവാം. അങ്ങനെ കൊച്ചിയിലേക്ക് വരുമ്പോഴാണ് പ്രക്ഷുബ്ധമായ കടലിൽ വച്ച് അപകടമുണ്ടാകുന്നത്.
ഇതൊക്കെ സാധ്യതകൾ മാത്രമാണെന്നും ശരിയായ അന്വേഷണത്തിലൂടെ വേണം ഇക്കാര്യം തീരുമാനിക്കാനെന്നും പ്രഫ. ശിവപ്രസാദ് പറയുന്നു. അതിെനാപ്പം, മേയ് മാസത്തിൽ അറബിക്കടൽ ഇത്രയേറെ പ്രക്ഷുബ്ധമാവുന്നത് വരും കാലങ്ങളിൽ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറയുന്നു. മുൻപ് ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്നതു പോലുള്ള സാഹചര്യങ്ങളാണ് അറബിക്കടലിൽ കാണുന്നത്. കടലിന്റെ അടിത്തട്ടിൽ നിന്ന് കപ്പൽ വീണ്ടെടുക്കുന്നതുള്പ്പെടെ സാധ്യമായേക്കില്ലെന്നും പ്രഫ. ശിവപ്രസാദ് പറയുന്നു.
ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ ലഭ്യമായിട്ടുള്ളത് സിംഗപ്പുർ, നെതർലാൻഡ്സ് പോലുള്ള രാജ്യങ്ങളിലാണ്. അവർ തന്നെ പലപ്പോഴും കപ്പൽ സ്കാൻ ചെയ്ത് അതിലെ വസ്തുവകകളൊക്കെ പരിശോധിക്കാറാണ് പതിവ്. ഭീമമായ ചെലവാണ് കപ്പൽ ഉയർത്താനും മറ്റും വേണ്ടത്. അതിന് കപ്പൽ കമ്പനികൾ പലപ്പോഴും തയാറായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.