
ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഭരണം നിലനിർത്തുമ്പോൾ ചരിത്രംവ കുറിക്കുകയാണ് ധനഞ്ജയ് കുമാർ. ജെഎൻയുവിൽ ആദ്യമായാണ് ഒരു ദളിത് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ബിഹാറിലെ ഗയയിൽ നിന്നുള്ള ദലിത് വിദ്യാർഥി തേതാവും ഐസ സംഘടനാ പ്രതിനിധിയുമായ ധനഞ്ജയ് കുമാർ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെയാണ് പരാജയപ്പെടുത്തിയത്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്.(JNU Gets Its 1st Dalit Student President Since 1996)
ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ ഉമേഷ് ചന്ദ്രക്ക് 1676 വോട്ടാണ് ലഭിച്ചത്. 1996 ന് ശേഷം ആദ്യമായിട്ടാണ് പദവിയിലേക്ക് ദളിത്പക്ഷത്ത് നിന്നും ഒരാൾ എത്തുന്നത്. ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളിൽ നിന്നാണ് ധനജ്ഞയെ ഞായറാഴ്ച തെരഞ്ഞെടുത്തത്. ജെഎൻയു യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് എസ്തറ്റിക്സിൽ നിന്ന് പിഎച്ച്ഡി വിദ്യാർത്ഥിയാണ് ധനഞ്ജയ് കുമാർ. 1996-97ൽ തിരഞ്ഞെടുക്കപ്പെട്ട ബട്ടിലാൽ ബൈർവയ്ക്ക് ശേഷം ഇടതുപക്ഷത്തിൽ നിന്നുള്ള ആദ്യ ദളിത് പ്രസിഡന്റാണ് ധനഞ്ജയ്.
ജെഎൻയുഎസ്യു പ്രസിഡൻഷ്യൽ സംവാദത്തിനിടെ കാമ്പസിലെ വെള്ളം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം നൽകുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ വിദ്യാർത്ഥി നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും ധനഞ്ജയ് കുമാർ പറഞ്ഞിരുന്നു.
നാല് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് ജെഎൻയുവിൽ നടന്നത്. എബിവിപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളും ഇടതുപക്ഷം കരസ്ഥമാക്കി.ജനറൽ സെക്രട്ടറിയായി പ്രിയാൻഷി ആര്യ വിജയിച്ചു. 2887 വോട്ടുകളാണ് പ്രിയാൻഷി ആര്യ നേടിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ, ബിഎപിഎസ്എ സ്ഥാനാർത്ഥിയായിട്ടാണ് ആര്യ മത്സരിച്ചത്. എബിവിപിയുടെ അർജുൻ ആനന്ദിന് 1961 വോട്ടുകൾ ലഭിച്ചു. ജോയന്റ് സെക്രട്ടറിയായി ഇടതു സ്ഥാനാർത്ഥി എം ഒ സാജിദ് വിജയിച്ചു. എബിവിപിയുടെ ഗോവിന്ദ് ദാൻഗിയെയാണ് തോൽപ്പിച്ചത്. വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലർ സ്ഥാനാർത്ഥി എസ്എഫ്ഐ പാനലിൽ മത്സരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചു.
ഇടത് വിദ്യാർത്ഥി സംഘടനകളായ ഐസ, എസ്എഫ്ഐ., എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ എബിവിപി മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ഇടത് സ്ഥാനാർത്ഥികൾ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. നാല് വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെൻട്രൽ സീറ്റുകളിലേക്കു 42 കൗൺസിലർമാർ വിജയിച്ചതിൽ 12പേർ എബിവിപിയും 30 പേർ ഇടത് ഉൾപ്പെടെ മറ്റു സംഘടനകളിൽ നിന്നുമാണ്. ഇടതുസഖ്യത്തിന് പുറമെ എബിവിപി, എൻഎസ്യുഐ, ആർജെഡിയുടെ വിദ്യാർഥിവിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളും മത്സരരംഗത്ത് ഉണ്ടായിരുന്നു.
Story Highlights : JNU Gets Its 1st Dalit Student President Since 1996
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]