
ചേലക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വച്ചെന്ന പരാതിയുമായി ബിജെപി. ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചു. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽഡിഎഫ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെതിരെയാണ് പരാതി നൽകിയത്. ചേലക്കര നിലനിര്‍ത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ, രമ്യ ഹരിദാസാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ഉപതെരഞ്ഞെടുപ്പ്: ചേലക്കരയിലെ സിപിഎം, കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
അതേസമയം, ചേലക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. യു ആർ പ്രദീപിന്റെ കൈവശം ഉള്ളത് 11,000 രൂപയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ പുല്ലൂർ ശാഖയിൽ 27,553 രൂപയുടെ നിക്ഷേപമുണ്ട്. ദേശമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 81,217 രൂപയുടെയും നിക്ഷേപമുണ്ട്. പ്രദീപിന്റെയും ഭാര്യയുടെയും കൈവശം ഒമ്പത് ഗ്രാം സ്വർണാഭരണങ്ങളുണ്ട്. ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർഷിക വായ്പ എടുത്തതിൽ അമ്പതിനായിരം രൂപ തിരിച്ചടക്കാൻ ഉണ്ട്. ആകെ വരുമാനം 1,35,250 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയിരിക്കുന്ന സത്യവാംഗ്മൂലത്തിൽ പറയുന്നു.
അതേസമയം, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ കൈവശമുള്ളത് 15,000 രൂപയാണ്. 21 ലക്ഷം രൂപ വില വരുന്ന ഇന്നോവ ക്രിസ്റ്റ സ്വന്തമായിയുണ്ട്. 25,000 രൂപ മൂല്യമുള്ള നാല് ഗ്രാം സ്വർണം കയ്യിലുണ്ട്. രണ്ടു ബാങ്കുകളിലായി 2,37,981 രൂപയുടെ ബാധ്യതയാണ് രമ്യക്കുള്ളത്. ചേലക്കരയിലെ ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ കൈവശം പണമായി 5000 രൂപയാണ് ഉള്ളത്. 2,82,808 രൂപ മൂല്യമുള്ള സമ്പാദ്യമുണ്ട്. ഭാര്യയുടെയും ബാലകൃഷ്ണന്റെയും പേരിൽ 30 ഗ്രാം സ്വർണാഭരണങ്ങൾ ഉണ്ട്. 3,40,028 രൂപയുടെ ബാധ്യതയുണ്ടെന്നും അദ്ദേഹം സത്യവാംഗ്മൂലത്തിൽ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]