
ദില്ലി: പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം, ഇസ്രയേലിന്റെ
ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ഗാസയിലെ
സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും മുന്നോട്ട് വെക്കുന്ന ആവശ്യം.
അമേരിക്ക യുഎന്നിൽ മുംബൈ ആക്രമണം പരാമർശിച്ചത് നേട്ടമെന്നാണ് സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്.
കശ്മീരിലെ പാക് നിയന്ത്രിത ഭീകരവാദം ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നു എന്ന് സർക്കാർ പറയുന്നു. അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മനുഷ്യത്വം ഉള്ളവർ ഗാസയിലെ ആക്രമണം നിറുത്താൻ ഇടപെടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു.
നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയൻ സംരക്ഷണം. പലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന് ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Last Updated Oct 25, 2023, 8:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]