
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് – ഓരോ പ്രദേശത്തിന്റെയും വിനോദസഞ്ചാര മേഖലയിലെ ഉയർച്ചയിലെയും ഉണർവിലെയും പ്രധാന നാഴികക്കല്ലാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവൽ പോലുള്ള പരിപാടികളെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനോഹരമായി നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നാം പതിപ്പിന് ശേഷം രണ്ടാം പതിപ്പ് പൂർവാധികം മനോഹരമായി നടത്താനുള്ള സംഘാടക സമിതിയുടെ തീരുമാനം സ്വാഗതാർഹമാണ്. ടൂറിസം രംഗത്ത് കേരളത്തിന്റെ മാറ്റം വളരെ നല്ല രീതിയിൽ ദൃശ്യമാകുന്ന ഘട്ടമാണ് നിലവിലുള്ളത്. ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾ കൂടുതൽ ഇടം തേടുന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലകളാണ്. ഇറിഗേഷൻ ടൂറിസം എന്ന ആശയം നടപ്പാക്കി വരികയാണ് ജലസേചന വകുപ്പ്. ജലസേചന വകുപ്പിന്റെ പദ്ധതികൾ നടപ്പിലാക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ കാര്യക്ഷമമായ ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബേക്കൽ പള്ളിക്കര ബീച്ച് പാർക്കിൽ നടന്ന ചടങ്ങിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ചീഫ് കോർഡിനേറ്റർ ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ഇ ബക്കർ, കൺവീനറും ജില്ലാ യൂത്ത് കോഡിനേറ്ററുമായ എ.വി ശിവപ്രസാദ്, സംഘാടക സമിതി അംഗങ്ങളായ സുകുമാരൻ പൂച്ചക്കാട്, എം.എ ലത്തീഫ്, വി സൂരജ്, പി.എച്ച് ഹനീഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മധു മുതിയക്കാൽ തുടങ്ങിയവർ സംബന്ധിച്ചു.