
‘കേന്ദ്ര വിദ്യാഭ്യാസനയത്തില്‍ ഒപ്പിടുന്നതിനു തുല്യം’: പിഎംശ്രീ വേണ്ട, ഒപ്പിടില്ലെന്ന് ശിവൻകുട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ (പ്രധാന് മന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) ഒപ്പിടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പിഎംശ്രീ നടപ്പാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ഒപ്പിടുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എബിവിപി ഒഴികെ മറ്റുള്ളവര്‍ ഒപ്പിടരുതെന്ന നിലപാടാണ് എടുത്തതെന്നും മന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷത്തെ എതിര്‍പ്പ് മാറ്റിവച്ച് പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാന്‍ ഒരുഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ സിപിഐ ഉള്‍പ്പെടെ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയി. പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം തുടരുന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്.
സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്. കേന്ദ്രത്തില്‍ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതില്‍ 280.58 കോടി രൂപ 2023-24 ലെയും 513.54 കോടി കഴിഞ്ഞ അധ്യയന വര്‍ഷത്തെയും കുടിശികയാണ്. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പിഎംശ്രീയില്‍ രാജ്യത്താകെ 14,500 വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിനു (ബിആര്‍സി) കീഴില്‍ പരമാവധി 2 സ്കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്കൂളും ഒരു സെക്കന്‍ഡറി സ്കൂളും) പദ്ധതിയില്‍ ഇടം ലഭിക്കുക. കേരളം പദ്ധതിയില്‍ പങ്കാളിയായാല്‍ ഗുണം ലഭിക്കുക 168 ബിആര്‍സികളിലായി പരമാവധി 336 സ്കൂളുകള്‍ക്കാണ്. ഈ സ്കൂളുകള്‍ക്ക് പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ 5 വര്‍ഷം വിവിധ പദ്ധതികള്‍ക്കു ലഭിക്കും. ഇതില്‍ 60% കേന്ദ്രവിഹിതവും 40% സംസ്ഥാന വിഹിതവുമാണ്.
സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനതല സമിതി സ്കൂളുകളെ തിരഞ്ഞെടുക്കും. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതിനകം പദ്ധതി നടപ്പാക്കി. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതാണ് കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു കാരണം. സ്കൂളിനു മുന്നില്‍ പിഎം ശ്രീ സ്കൂള്‍ എന്ന ബോര്‍ഡ് വയ്ക്കുന്നതിലും എതിര്‍പ്പുണ്ട്.