
ചരിത്രം തൊടാൻ ആക്സിയം–4 ദൗത്യം; നിര്ണായകമാകുന്നത് എങ്ങനെ? ഇന്ത്യയ്ക്കു ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭൂമിയുടെ ഭ്രമണപഥം വിട്ട് ബഹിരാകാശത്തെത്തിയതിനു പിന്നാലെ, ഹിന്ദിയിൽ ഒരു സന്ദേശം നൽകി. ‘ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല, മനുഷ്യനെ ബഹിരാകാശത്തേക്ക് അയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്’ എന്നായിരുന്നു അത്. അതെ, മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ദീർഘകാല പദ്ധതികൾക്ക് നിർണായകമായ നാഴികക്കല്ലാണ്. ഇന്ത്യൻ ബഹിരാകാശ കേന്ദ്രവും (ഇസ്റോ) നാസയും തമ്മില് ശക്തമായ സഹകരണത്തിന് ഈ ദൗത്യം കാരണമാകും. മാത്രമല്ല, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നടത്തുന്ന വിവിധ പരീക്ഷണങ്ങളിൽ ഇന്ത്യയ്ക്കു ഭാഗമാകാമെന്നത് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾക്കൊരു മുന്നൊരുക്കം കൂടിയാണ്. ബഹിരാകാശ ശാസ്ത്ര മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കാനും ഈ ദൗത്യത്തിനാകും. ആക്സിയം- 4 ഇന്ത്യക്കു നൽകുന്ന പ്രധാന നേട്ടങ്ങൾ എന്തൊക്കെയെന്നു പരിശോധിക്കാം.
∙ ഗഗൻയാൻ ദൗത്യത്തിനുള്ള നിർണായക പരിശീലനം
ആക്സിയം ദൗത്യത്തിലൂടെ ലഭിക്കുന്ന സാങ്കേതിക വിവരങ്ങളും അനുഭവങ്ങളും ഇന്ത്യയുടെ സ്വന്തം ഗഗൻയാൻ ദൗത്യത്തിനു വിലപ്പെട്ടതാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പ്രവർത്തനരീതികൾ, ലൈഫ് സപ്പോർട്ട് സിസ്റ്റം, മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിലെ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് നേരിട്ടു ലഭിക്കുന്നത് വലിയ നേട്ടമാണ്. മൂന്നു ബഹിരാകാശയാത്രികരെ 400 കി.മീ. അകലെയുള്ള ഭ്രമണപഥത്തിലേക്ക് അയച്ച് മൂന്നു ദിവസത്തിനുള്ളിൽ തിരികെ കൊണ്ടുവരിക എന്നതാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 14 ദിവസത്തോളം ശുഭാംശു ശുക്ല ചെലവഴിക്കുന്നുണ്ട്. ബഹിരാകാശത്ത് ജീവിക്കുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും അനുഭവങ്ങളും പരിചയവും അദ്ദേഹത്തിനു കരസ്ഥമാക്കാനാകും. ഗഗൻയാൻ ദൗത്യത്തിലെ യാത്രികർക്ക് ഭാവിയിൽ ഇതു സഹായകമാകും.
∙ ബഹിരാകാശ പരീക്ഷണങ്ങൾ
കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാംശു ശുക്ല ബഹിരാകാശനിലയത്തിൽ ഏഴു പരീക്ഷണങ്ങൾ നടത്തും. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി, ഐഎസ്ആർഒ എന്നിവ വികസിപ്പിച്ച വിവിധ പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽനിന്നു കിട്ടുന്ന വിവരങ്ങൾ ആഗോള ശാസ്ത്ര സമൂഹത്തിനു വിലപ്പെട്ട അറിവുകൾ നൽകും. ബഹിരാകാശത്ത് നട്ടുവളർത്തുന്ന വിത്തുകൾ ഇന്ത്യയിൽ തിരിച്ചെത്തിച്ചു തുടർ പരീക്ഷണങ്ങൾക്കു വിധേയമാക്കും. 2035 ഓടെ നമ്മുടെ സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) സ്ഥാപിക്കാനും 2040ഓടെ ഒരു ബഹിരാകാശയാത്രികനെ ചന്ദ്രനിലേക്ക് അയയ്ക്കാനുമാണ് ഇന്ത്യയുടെ പദ്ധതി. ഇതിനെല്ലാം ശുഭാംശുവിന്റെ യാത്രയും അതിൽനിന്നു ലഭിക്കുന്ന വിലയേറിയ വിവരങ്ങളും പ്രചോദനമാകുമെന്നാണു കരുതുന്നത്. ഇതുൾപ്പെടെ ഇസ്റോയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾക്കുള്ള നിർണായക വിവരങ്ങൾ ഈ യാത്രയ്ക്കു നൽകാനാകും. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിലും അവിടെ പരീക്ഷണങ്ങൾ നടത്തുന്നതിലും ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ ഈ ദൗത്യം സുപ്രധാന ചുവടുവയ്പ്പാണ്.
∙ ബഹിരാകാശ സഹകരണം
നാസയും ഇസ്റോയും തമ്മിലുള്ള ദീർഘകാല ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ഐഎസ്എസിലേക്ക് അയയ്ക്കുന്നത്. നാസ, ആക്സിയം സ്പേസ് തുടങ്ങിയ ആഗോള ബഹിരാകാശ ശക്തികളുമായുള്ള ഇന്ത്യയുടെ സഹകരണം ബഹിരാകാശ സാങ്കേതികവിദ്യകളിലെ അറിവ് വർധിപ്പിക്കാൻ സഹായിക്കും. ഈ ദൗത്യത്തിൽ യുഎസ്, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികരും ഉൾപ്പെടുന്നുണ്ട്. ആ രാജ്യങ്ങളുമായുള്ള ബന്ധവും ഇന്ത്യയ്ക്കു മുതൽക്കൂട്ടാകും.
∙ രാജ്യാന്തര അംഗീകാരം
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തേക്കു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നിലയിൽ ശുഭാംശു ശുക്ല ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ പുതിയൊരു ഘട്ടത്തെ അടയാളപ്പെടുത്തുന്നു. ബഹിരാകാശത്തേക്കു മനുഷ്യരെ അയയ്ക്കാൻ ഒരുങ്ങുന്ന ചുരുക്കം രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയെ ഇതുയർത്തും.
∙ ചെലവു കുറഞ്ഞ രീതിയിൽ പഠനം
സ്വന്തമായി ഒരു മനുഷ്യനെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നതിനു വലിയ ചെലവു വരും. എന്നാൽ, ആക്സിയം പോലുള്ള സ്വകാര്യ ദൗത്യത്തിൽ പങ്കുചേരുന്നതു വഴി കുറഞ്ഞ ചെലവിൽ ബഹിരാകാശ പരിശീലനത്തിനും ഗവേഷണത്തിനുള്ള അവസരവും ഇന്ത്യക്ക് ലഭിക്കുന്നു. സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിൽ ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ എത്തിക്കുന്നത് ഐഎസ്ആർഒയ്ക്ക് സ്വന്തമായി ഒരു ദൗത്യം നടത്തുന്നതിനേക്കാൾ ലാഭകരമാണെന്നാണ് റിപ്പോർട്ട്. 550 കോടി രൂപയാണ് ഇന്ത്യ ഈ ദൗത്യത്തിനായി മുടക്കുന്നത്.