
മ്യൂണിക്ക്: യൂറോ കപ്പില്‍ സുരക്ഷാ വെല്ലുവിളിയുയര്‍ത്തി ആരാധകരുടെ റൊണാള്‍ഡോ സ്നേഹം. തുര്‍ക്കിക്കെതിരായ മത്സരത്തിനിടെ നിരവധി തവണയാണ് ആരാധകര്‍ മൈതാനത്തേക്കിറങ്ങി റൊണാള്‍ഡോയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മുതിര്‍ന്നത്. താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പോര്‍ച്ചുഗല്‍ പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രതികരിച്ചു. ഈ കണ്ടത് ചെറിയൊരു ഉദാഹരണം മാത്രം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആഘോഷിക്കുകയാണ് ആരാധകര്‍.
ഇന്നലെ മത്സരത്തിനിടെ പല തവണ ആരാധകര്‍ കളത്തിലേക്കിറങ്ങി റോണോയ്ക്കടുത്തേക്കെത്തി. റോണോയ്ക്കൊപ്പം സെല്‍ഫിയെടുത്ത കുട്ടിത്താരം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും യൂറോ കപ്പിലെ സുരക്ഷ സംബന്ധിച്ച് ആശങ്കകളുയരുകയാണ്. ആദ്യ സെല്‍ഫിക്ക് സന്തോഷത്തോടെ സമ്മതിച്ച റൊണാള്‍ഡോ തന്നെ പിന്നീടെത്തിയ ആരാധകരോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. മത്സര ശേഷം പോര്‍ച്ചുഗല്‍ പരശീലകന്‍ മൈതാനത്ത് ആരാധകരെത്തുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തി.
ഇത്തരം പ്രവര്‍ത്തികള്‍ ആശങ്കാജനകമാണെന്നും താരങ്ങള്‍ക്കരികിലെത്തുന്നവരുടെ ഉദ്ദേശമെന്തെന്ന് മുന്‍ കൂട്ടി കാണാനാവില്ല. ഇതവുരെ മോശമായതൊന്നും സംഭവിക്കാത്തതില്‍ സന്തോഷം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. ഇത്രയധികം സുരക്ഷ സംവിധാനമുള്ളപ്പോള്‍ എങ്ങനെയാണ് ഇത്രയധികം പേര്‍ക്ക് മൈതാനത്തേക്കിറങ്ങാനാവുന്നത് എന്നാണ് മാര്‍ട്ടിനസിന്റെ ചോദ്യം. മൈതാനത്തേക്ക് ആരാധകരിറങ്ങുന്നതിനെ പോര്‍ച്ചുഗല്‍ ടീമംഗം ബെര്‍ണാഡോ സില്‍വയും വിമര്‍ശിച്ചു.
കളി തടസപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാണ് സില്‍വയുടെ ആവശ്യം. ടൂര്‍ണമെന്റ് നോക്കൗട്ടിലേക്ക് കടക്കുന്പോള്‍ കളത്തിലേക്കുള്ള ആരാധകരുടെ വരവ് താരങ്ങള്‍ക്കും മത്സരത്തിനും വലിയ പ്രശ്നമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുമെന്നാണ് ആരാധക പ്രതീക്ഷ.
അതേസമയം, അറുപത്തി എട്ടാം മിനിറ്റില്‍ സെക്യുരിറ്റിക്കാരുടെ കണ്ണുവെട്ടിച്ചു ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഒപ്പം സെല്‍ഫിയെടുത്ത 10 വയസുകാരനെതിരേയും ശിക്ഷാനടപടി ഉണ്ടായേക്കും. പതിവ് ശിക്ഷാ രീതിയായ ഉടന്‍ പുറത്താക്കല്‍ ഒഴിവാക്കി തുടര്‍ന്ന് തന്റെ ഇഷ്ട താരത്തിന്റെ കളി കാണാന്‍ അനുവദിച്ചെങ്കിലും തുടര്‍ ശിക്ഷ നടപടികള്‍ക്ക് വിധേയനാകേണ്ടിവരും. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ സ്റ്റേഡിയം വിലക്കോ 20000 യുറോ വരെ പിഴയോ ആണു ശിക്ഷ. എങ്കിലും നിശ്കളങ്കതയും ഫുട്ബോള്‍ താല്പര്യവും കണക്കിലെടുത്തു പരിമിതമായ ഒരു ശിക്ഷ ലഭിക്കാനാണ് സാധ്യത.
Last Updated Jun 24, 2024, 11:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]