
24 പവൻ സ്വർണം മോഷ്ടിച്ചു, വായ്പയായി ലക്ഷങ്ങൾ വാങ്ങി; വീട്ടമ്മ അറസ്റ്റിൽ: ആഭിചാരക്രിയ നടത്താൻ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു പണയപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മയെ തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ആഭിചാരക്രിയ നടത്താൻ വേണ്ടിയാണോ ഇവർ സ്വർണം മോഷ്ടിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
മരുമകൾ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ബിൻസി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതിനാൽ നടപടികൾ വൈകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയി. മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയപ്പോൾ തങ്കമണി എസ്എച്ച്ഒ എം.പി.എബിയുടെ നേതൃത്വത്തിലാണു പിടികൂടിയത്.
ഭാര്യയുടെയും സഹോദരിയുടെയും സ്വർണം അമ്മ ബിൻസി മോഷ്ടിച്ചെന്നും പൊലീസ് നടപടി വൈകുകയാണെന്നും കാട്ടി, സൈനികനായ മകൻ അഭിജിത്തും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. മകൾ മീരയുടെ 10 പവന്റെ ആഭരണവും മരുമകൾ സന്ധ്യയുടെ 14 പവൻ സ്വർണാഭരണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി ബിൻസി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണു കേസ്. കൂടാതെ തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയംസഹായ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലക്ഷങ്ങൾ വായ്പയായി കൈക്കലാക്കിയെന്നും പരാതിയുണ്ട്.
പരാതി നൽകിയവരിൽ നിന്നു ലഭ്യമായ കണക്കനുസരിച്ച് ഏകദേശം 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി.