
വയനാട്: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. ഇന്നലെ ആക്രമണം നടന്ന സ്ഥലത്തിന് സമീപമാണ് കടുവയെ യുവാക്കൾ വീണ്ടും കണ്ടത്. നിരീക്ഷ ക്യാമറിലും കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞു. തേയില തോട്ടത്തിൽ നാട്ടുകാർ തെരച്ചിൽ നടത്തുകയാണ്. കടുവ പ്രദേശത്ത് തന്നെ ഉണ്ടെന്നാണ് വനംവകുപ്പും വ്യക്തമാക്കുന്നത്. തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ കടുവയെ പിടികൂടാനുളള ദൗത്യം വൈകുന്നതിൽ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
കടുവയെ വെടിവച്ച് കൊന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്റ്റേറ്റിൽ നിന്ന് പുറത്തുവിടില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പിലാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ബേസ് ക്യാമ്പിന് മുന്നിൽ നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വനം വകുപ്പിന്റെ താത്കാലിക വാച്ചർ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ. കടുവയുടെ ആക്രമണത്തിൽ തലവേർപെട്ടിരുന്നു. ഉടൽ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്കൂട്ടറിൽ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു മൃതദേഹം.