
.news-body p a {width: auto;float: none;}
കൊച്ചി: അസോസിയേഷൻ സ്ത്രീ സൗഹൃമല്ലെന്നും ഭാരവാഹികളിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തെഴുതി നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിക്കയച്ച കത്തിൽ സാന്ദ്ര തോമസ് ആരോപിക്കുന്നു.
സാന്ദ്ര തോമസിന്റെ കത്തിലെ പ്രസക്ത ഭാഗങ്ങൾ
വെളിപ്പെടുത്തലുകളാലും പൊലീസ് ക്രിമിനൽ കേസുകളാലും മലയാള സിനിമാലോകം ഹേമ കമ്മിറ്റി റിപ്പോർട്ടാനന്തരം ചർച്ച ചെയ്യുന്ന ഈ വേളയിൽ ഞങ്ങൾ ഈ നാട്ടുകാരെ അല്ല എന്ന മട്ടിൽ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വരുന്നതുതന്നെ സിനിമ മേഖലയിലെ ഒരു പ്രൊഡ്യൂസർ ആയിട്ടുപോലും ഒരു വനിത എന്ന നിലയിൽ ഗതികേടാണ്. അപ്പോൾ ഇത്രകണ്ട് സ്ത്രീ സൗഹൃദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ കത്തിലൂടെ സമർത്ഥിക്കുകയാണ്.
അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്ന് മ്ളേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതുമാത്രമല്ല ഈ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് വിശദീകരണം ചോദിച്ചുള്ള ഈ കത്ത്. ഒരു പ്രൊഡ്യൂസർ പണം മുടക്കി റിസ്ക് എടുത്ത് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്കർഷിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
25/06/2024 പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിൽവച്ച് എനിക്കുണ്ടായ മ്ളേച്ചമായ അനുഭവത്തെത്തുടർന്ന് മാനസികമായി ആകെ തകർന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. മാനസികാഘാതത്തിൽ നിന്ന് ഇപ്പോഴും പൂർണമായി മോചിതയായിട്ടില്ല. പാനിക് അറ്റാക്ക് ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു എന്നുള്ളത് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിൽ ചിലർക്കെങ്കിലും അറിവുള്ളതാണ്. പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഉണ്ടായിട്ടില്ല. എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്ന് ചോദ്യങ്ങൾ അവശേഷിക്കുന്നു:
ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാക്കളുടെ സംഘടനയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചു എന്ന് ആരോപിക്കുന്ന അസോസിയേഷൻ ഒന്നര ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസ് നൽകി മെമ്പർഷിപ്പ് ലഭിച്ച എനിക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാതിരുന്നത് എന്തുകൊണ്ട്? ചർച്ചയ്ക്ക് എന്നുപറഞ്ഞ് വിളിച്ചുവരുത്തി എന്റെ ബ്രായുടെ കളർ ചർച്ച ചെയ്ത പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഉള്ളവർക്കെതിരെ എന്താണ് നടപടി സ്വീകരിക്കാത്തത്?
എന്റെ പ്രശ്നം പരിഹരിക്കാനായി എന്റെ സംഘടനയായ നിർമാതാക്കളുടെ സംഘടനയെ സമീപിച്ച എന്നെ മറ്റൊരു സംഘടനയായ ഫിയോക്കിലേയ്ക്ക് സെക്രട്ടറിതന്നെ പറഞ്ഞു വിട്ടതെന്തിന് ?
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഞാൻ അസോസിയേഷനിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നൽകിയ കത്തിലെ നിർദേശങ്ങൾ മോഷ്ടിച്ച് പത്രക്കുറിപ്പ് ഇറക്കിയതിന്റെ മാനദണ്ഡം എന്ത്? പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത, സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട പ്രഡിഡന്റും സെക്രട്ടറിയും രാജിവച്ചുകൊണ്ട് വനിതകളെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം.