
കൽപ്പറ്റ: വടനാട്ടിൽ വീണ്ടും എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ്, എക്സൈസ് ചെക്ക് പോസ്റ്റ് ടീം, വയനാട് എക്സൈസ് ഇൻറലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവർ സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ ആണ് മെത്താഫിറ്റമിൻ പിടിച്ചെടുത്തത്. ബെംഗ്ലൂരുവിൽ നിന്ന് വാങ്ങിയ മെത്താഫിറ്റമിൻ കൽപ്പറ്റ വൈത്തിരി മേഖലകളിൽ ചില്ലറ വിൽപ്പനക്കാണ് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു.
രണ്ട് ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ മൊത്ത വിതരണക്കാരനിൽ നിന്നും വാങ്ങിയ മെത്താഫിറ്റമിൻ ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂലൈ മാസം വയനാട് ജില്ലയിൽ എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ ലഹരി മരുന്ന് കേസ് ആണിത്. 20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് യുവാക്കൾ നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
Last Updated Jul 24, 2024, 8:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]