
പൂരരാത്രിയിലെ ഉറക്കം: റിപ്പോര്‍ട്ട് അജിത് കുമാറിന് തിരിച്ചടി; ഉറക്കം നടിക്കുമോ സര്‍ക്കാര്‍, സിപിഐക്ക് അതൃപ്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി ആരാകുമെന്നതു സംബന്ധിച്ചു നിര്‍ണായക യുപിഎസ്സി യോഗം 26ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെ, പൂരം കലങ്ങിയ രാത്രിയിലെ ‘ഉറക്കം’ ഗുരുതരവീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയത് എഡിജിപി വന്‍തിരിച്ചടിയായി. 26ന് ഉച്ചയ്ക്കു 12ന് ഡല്‍ഹിയിലെ യുപിഎസ് സി ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നതു ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി ദര്‍വേഷ് സാഹിബുമാണ്. അടുത്ത പൊലീസ് മേധാവിയെ തീരുമാനിക്കാന്‍ സംസ്ഥാനം തയാറാക്കിയ ആറംഗ പട്ടികയില്‍ അജിത്കുമാറുമുണ്ട്. യുപിഎസ്സി പട്ടികയില്‍ എഡിജിപിമാരെ ഉള്‍പ്പെടുത്തേണ്ടെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അജിത്കുമാറിന് അനുകൂലമായി നീക്കം നടത്തുന്നതിനിടെയാണ് ഈ മാസം വിരമിക്കുന്ന പൊലീസ് മേധാവി ദര്‍വേഷ് സാഹിബ്, ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ പൂരം കലക്കലിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എക്കാലവും അജിത്കുമാറിനു സംരക്ഷണ കവചമൊരുക്കിയ മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്.
പൂരം കലക്കലിനു പിന്നാലെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപിക്കു മുന്നില്‍ മുന്നില്‍ അടിയറവ് പറയേണ്ടിവന്ന സിപിഐ ആദ്യം മുതല്‍ തന്നെ അജിത്കുമാറിന് എതിരെ ശക്തമായ നിലപാടാണു സ്വീകരിക്കുന്നത്. സിപിഐയുടെ മന്ത്രിയായ കെ.രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് മേധാവി ഇപ്പോള്‍ അജിത്കുമാറിന് എതിരെ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നതും. പൂരം കലങ്ങിയ രാത്രിയില്‍ അജിത്കുമാര്‍ ഉറങ്ങിപ്പോയതാണോ അതോ ഉറക്കം നടിച്ചതാണോ എന്ന സംശയം സിപിഐക്ക് തുടരുകയാണ്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടെ സിപിഐ അജിത്കുമാറിനെതിരെ ശക്തമായ എതിര്‍പ്പ് അറിയിച്ചെങ്കിലും സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്.
ക്രമസമാധാനച്ചുമതലയില്‍നിന്ന് അജിത് കുമാറിനെ മാറ്റിയെങ്കിലും എക്സൈസ് കമ്മിഷണറായി നിയമനം നല്‍കിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. പൂരം കലങ്ങിയതിനെത്തുടര്ന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഡിജിപിയുടെ അന്വേഷണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചെന്നു ഡിജിപി നേരിട്ടു റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ അജിത്കുമാറിനെതിരെ സര്‍ക്കാര്‍ അച്ചടക്കനടപടിയെടുക്കുമോ എന്നാണ് അറിയേണ്ടത്.
പൂരത്തിനിടെ പ്രശ്നമുണ്ടാകുകയും രക്ഷകനായി അവതരിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് അവസരമൊരുക്കിയതും തൃശൂരില്‍ തോല്‍വിക്കിടയാക്കിയെന്നും ഇതിനു പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നുമാണ് സിപിഐ ആരോപിക്കുന്നത്. എഴുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സിപിഐയുടെ വി.എസ്.സുനില്‍കുമാറിനെ പരാജയപ്പെടുത്തി സുരേഷ് ഗോപി സംസ്ഥാനത്ത് ആദ്യമായി ബിജെപിക്കു സീറ്റ് നേടിക്കൊടുത്തത്. പാര്‍ട്ടിയെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ട വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് സിപിഐ.
പൂരം അലങ്കോലപ്പെട്ട ദിവസം രാത്രിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ മന്ത്രി കെ.രാജന് പല തവണ ഫോണില്‍ വിളിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന എം.ആര്.അജിത്കുമാര്‍ ഫോണ്‍ എടുത്തിരുന്നില്ല. പ്രശ്നങ്ങളുണ്ടായാല്‍ പരിഹരിച്ചുകൊള്ളാമെന്നു മന്ത്രിക്കു നേരത്തേ വാക്കു നല്കിയ അജിത്കുമാറാണ് പിന്നീട് ഫോണ്‍ പോലും എടുക്കാന്‍ തയാറാകാതിരുന്നത്. രാത്രി ഒരു മണിയോടെ താന്‍ ഉറങ്ങിപ്പോയെന്നും മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നുമായിരുന്നു ഇതിന് അജിത്കുമാര്‍ നല്കിയ വിശദീകരണം. രാവിലെ എഴുന്നേറ്റപ്പോഴാണ് വിവരമറിഞ്ഞതെന്നും അജിത്കുമാർ പറഞ്ഞിരുന്നു. പ്രശ്ന സാധ്യതയുണ്ടായിരുന്നിട്ടും അജിത്കുമാര്‍ ഫോണ്‍ എടുക്കാതെ ഉറങ്ങിയതു ഗുരുതര വീഴ്ചയാണെന്നാണ് ഡിജിപിയുടെ വിലയിരുത്തല്‍.