
ലക്നൗ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം നഷ്ടമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരൂ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം 42 റണ്‍സിന് തോറ്റതോടെയാണ് ആര്‍സിബിക്ക് മുന്നേറാന്‍ കഴിയാതെ പോയത്. 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 19.5 ഓവറില്‍ 189ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സ്, രണ്ട് വിക്കറ്റ് നേടിയ ഇഷാന് മലിംഗ എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. ഫിലിപ്പ് സാള്‍ട്ട് (32 പന്തില്‍ 62), വിരാട് കോലി (25 പന്തില്‍ 43) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. നേരത്തെ, 48 പന്തില്‍ 94 റണ്‍സുമായി പുറത്താവാതെ നിന്ന് ഇഷാന് കിഷനാണ് ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഭിഷേക് ശര്‍മ (17 പന്തില്‍ 34) മികച്ച പ്രകടനം പുറത്തെടുത്തു. റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
സാള്‍ട്ടും കോലിയും ഒഴികെ മറ്റാര്‍ക്കും ആര്‍സിബി നിരയില്‍ മികച്ച പുറത്തെടുക്കാന്‍ സാധിച്ചില്ല. 15 പന്തില്‍ 24 റണ്‍സെടുത്ത ജിതേഷ് ശര്‍മ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മായങ്ക് അഗര്‍വാള്‍ (11), രജത് പടിധാര്‍ (18), റൊമാരിയ ഷെപ്പേര്‍ഡ് (0), ക്രുനാല്‍ പാണ്ഡ്യ (8), ടിം ഡേവിഡ് (1), ഭുവനേശ്വര്‍ കുമാര്‍ (3), യഷ് ദയാല്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുംഗി എന്‍ഗിഡി (0) പുറത്താവാതെ നിന്നു. നേരത്തെ, അത്ര നല്ലതായിരുന്നില്ല ഹൈദരാബാദിന്റെ തുടക്കം. 54 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. അഭിഷേക്, ട്രാവിസ് ഹെഡ് (17) എന്നിവരാണ് മടങ്ങിയത്. പിന്നീട് കിഷന് – ഹെന്റിച്ച് ക്ലാസന് (24) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു.
ക്ലാസനെ പുറത്താക്കി സുയഷ് ശര്‍മയാണ് ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അനികേത് വര്‍മ (9 പന്തില്‍ 26) വേഗത്തില്‍ റണ്‍സുയര്‍ത്തി. ഇഷാനൊപ്പം ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അനികേതിന് സാധിച്ചു. അനികേതിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നിതീഷ് കുമാര്‍ റെഡ്ഡി (4), അഭിനവ് മനോഹര്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായെങ്കിലും കിഷന് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് (13) കിഷനൊപ്പം പുറത്താവാതെ നിന്നു. കിഷന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്സും ഏഴ് ഫോറുമുണ്ടായിരുന്നു.
നേരത്തെ, ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രജത് പടിധാറിന് പരിക്കേറ്റപ്പോഴാണ് ജിതേഷ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. രജത് ഇംപാക്റ്റ് പ്ലെയറായി ബാറ്റിംഗിനെത്തി. ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്. ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തി. ഹൈദരാബാദ് മൂന്ന് മാറ്റം വരുത്തി. ട്രോവിസ് ഹെഡ്, അഭിനവ് മനോഹര്‍, ജയ്ദേവ് ഉനദ്കട് എന്നിവര്‍ ടീമിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]