
പൂനെ അപകട സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. അപകടമുണ്ടാക്കിയ പോർഷെ കാർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്തയാളുടെ പ്രായം 17 വയസും 8 മാസവും ആയിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെ നടപടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
ഈ സാഹചര്യത്തിലാണ് 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു എന്ന കാര്യവും ശ്രദ്ധേയമാകുന്നത്. പുതിയ നിയമങ്ങൾ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കാൻ പോകുന്നു. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ 25,000 രൂപ വരെ പിഴ ചുമത്തും. കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും അർഹതയുണ്ടാകില്ല. ഇതിനൊപ്പം രക്ഷിതാക്കൾക്കെതിരായ നടപടിയും ഉൾപ്പെടുന്നു. ഒരുപക്ഷേ രക്ഷിതാവിന് ജയിൽ ശിക്ഷ ലഭിച്ചേക്കാം. അല്ലെങ്കിൽ സാഹചര്യം അനുസരിച്ച് ചലാനും ജയിലും ചുമത്താം.
അതേസമയം പൂനെ അപകട കേസിൽ, പ്രായപൂർത്തിയാകാത്തയാൾക്കെതിരെ ഐപിസി സെക്ഷൻ 304, മോട്ടോർ വെഹിക്കിൾ ആക്ടിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം പൂനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 77 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിതാവ് അറസ്റ്റിലായതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. 2024 മെയ് 19 ന് രാത്രി പൂനെയിലെ കല്യാണി നഗർ പ്രദേശത്തായിരുന്നു അപകടം.
Last Updated May 24, 2024, 12:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]