
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്കു നേരെ കയ്യേറ്റ ശ്രമവും വാക്കേറ്റവും നടത്തി മദ്യപ സംഘം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മുറിയാത്തോട് സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് അക്രമാസക്തരായത്. ഇവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തു.
അതേസമയം തൃശ്ശൂരിൽ പൊലീസിന് തീരാ തലവേദനയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ മനവലശ്ശേരി കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുനെ (37)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. രണ്ട് വധശ്രമകേസ്സുകള്‍ ഉള്‍പ്പടെ എട്ട് കേസുകളിൽ പ്രതിയാണ് മിഥുന്.
നിരവധി കേസുകളിൽ പിടിവീണിട്ടും മിഥുൻ ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടുവന്നതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ആണ് കാപ്പ ചുമത്തി മിഥുനെ നാട് കടത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ച് ജില്ലയിലെത്തിയാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അതിനിടെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തം കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ കോടത്തൂര്‍ വീട്ടില്‍ രവീന്ദ്രനെ (റൊട്ടേഷന്‍ രവി, 65) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2021ലാണ് കേസിനു ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത കുട്ടി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോഴാണ് രവീന്ദ്രന് ലൈംഗികാതിക്രമം നടത്തിയത്.
Last Updated Sep 22, 2023, 6:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]