
‘കനത്ത സ്ഫോടന ശബ്ദം; ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങൾ’: ഉചിതമായ സമയത്തു പ്രതികരിക്കുമെന്ന് ഖത്തർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദുബായ്∙ ഖത്തറിലെ ദോഹയിൽ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്ന് ഖത്തർ. ഉചിതമായ സമയത്തു പ്രതികരിക്കുമെന്നും ഖത്തറിന്റെ അറിയിപ്പിൽ പറയുന്നു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. കനത്ത സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്നു മലയാളികൾ ഉൾപ്പടെ ജനങ്ങൾ പാർപ്പിട കേന്ദ്രങ്ങളുടെ വെളിയിൽ ഇറങ്ങി. പിന്നാലെ, ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങളാണു കണ്ടതെന്ന് അവിടെ നിന്നുള്ള ദൃക്സാക്ഷികളായ മലയാളികൾ പറഞ്ഞു.
ദോഹയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന മിസൈലുകൾ ആകാശത്ത് കൂട്ടിയിടിക്കുന്നതായും ആകാശത്ത് സ്ഫോടനം നടന്നുവെന്നുമാണു ദൃക്സാക്ഷികൾ മനോരമയോടു പറഞ്ഞത്. ഇറാൻ അയച്ച മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകർത്തതായാണു മനസിലാക്കുന്നതെന്നും അവർ പറഞ്ഞു. ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല. ആക്രമണത്തിൽ ആർക്കെങ്കിലും അപകടമുണ്ടായതായും റിപ്പോർട്ടില്ല. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ അവിടെ കുടുങ്ങി. ഇവർക്കു പുറത്തേക്ക് ഇറങ്ങാൻ അനുമതിയില്ല. വിമാനത്താവളത്തിലെ ലൈറ്റുകൾ അണച്ചു. അറിയിപ്പു ബോർഡുകളും നിർത്തിവച്ചു.
ദോഹയിൽ എത്തിയ മജീഷ്യൻ മുതുകാടും വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരിൽ ഉൾപ്പെടുന്നു. നാട്ടിലേക്കു മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്. അരണ്ട വെളിച്ചം മാത്രമാണ് ഇപ്പോൾ വിമാനത്താവളത്തിൽ ഉള്ളതെന്നു ഗോപിനാഥ് മുതുകാട് മനോരമയോടു പറഞ്ഞു. വിമാനങ്ങൾ ഉണ്ടെങ്കിലും എല്ലാം നിശ്ചലമാണ്. വിമാനത്താവളത്തിലെ അറിയിപ്പു ബോർഡുകളും അണഞ്ഞു. ഉദ്യോഗസ്ഥരോടു കാര്യങ്ങൾ അന്വേഷിക്കുമ്പോൾ മറുപടി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.