
ഇറാനെതിരായ ആക്രമണം തെറ്റായ സൂചനകൾ നൽകുന്നുവെന്ന് ചൈന; യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന അഭ്യൂഹങ്ങൾ തള്ളാതെ ഇറാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ ആക്രമണങ്ങളെ ഇസ്രയേലും യുഎസും ന്യായീകരിക്കുന്നത് തെറ്റായ സൂചനകൾ നൽകുന്നുണ്ടെന്ന് ചൈന. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണി ചൂണ്ടിക്കാട്ടി ഇറാനെതിരെ നടത്തിയ ആക്രമണവും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ബോംബാക്രമണവും ലോകത്തിന് തെറ്റായ സൂചനകൾ നൽകുമെന്നും ചൈന മുന്നറിയിപ്പ് നൽകി. ഇതു മോശം കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്നും വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ചർച്ചകളിലേക്കു മടങ്ങണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതിനിടെ ടെഹ്റാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 50 ലധികം യുദ്ധവിമാനങ്ങൾ ചേർന്ന് ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു. ഇറാനിലുടനീളം നിരവധി ലക്ഷ്യങ്ങൾ ആക്രമിച്ചതായും ഇസ്രയേൽ സൈന്യം പറയുന്നു. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകളും ആക്രമണത്തിൽ തകർത്തതായാണ് ഇസ്രയേൽ അവകാശവാദം. അതേസമയം ടെഹ്റാനിലെ മിസൈൽ, റഡാർ കേന്ദ്രങ്ങളും മിസൈൽ സംഭരണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം മധ്യപൂർവദേശത്തെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളയാതെ ഇറാൻ. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണങ്ങൾക്ക് ഉചിതമായി മറുപടി നൽകുമെന്നും പ്രതികരിക്കാൻ തന്റെ രാജ്യത്തിന് അവകാശമുണ്ടെന്നും ഇറാന്റെ വിദ്യാഭ്യാസ, ഗവേഷണ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു. ‘‘മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഏത് തലത്തിൽ പ്രതികരിക്കണമെന്ന് ഇറാൻ തീരുമാനിക്കും. ഫൊർദോ അടക്കമുള്ള ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്’’ – സയീദ് അൽ ജസീറയോട് പറഞ്ഞു.
ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ഡ്രോൺ തകർന്നു വീണതായി റിപ്പോർട്ട്. അമ്മാനിലെ ഉം ഉതൈനയിൽ ഡ്രോൺ തകർന്നുവീണതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും സർക്കാർ വാർത്താ ഏജൻസിയായ പെട്ര റിപ്പോർട്ട് ചെയ്തു. അതിനിടെ ഇസ്രയേലിലെ ആഷ്ദോദിൽ സ്ഫോടനം നടന്നു. ആഷ്ദോദിലെ പവർ സ്റ്റേഷനു സമീപമാണ് സ്ഫോടനം നടന്നത്. മേഖലയിൽ ഇറാനിയൻ മിസൈലുകൾ പതിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.