
‘ആ റിസ്ക് ഞാൻ എടുക്കുന്നു’; നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല, അൻവറിനെതിരെ ഉറച്ചുനിന്നു; സതീശന് ആശ്വാസ തിരഞ്ഞെടുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ നിർണായകമായ തിരഞ്ഞെടുപ്പിലെ മികച്ച വിജയം പ്രതിപക്ഷ നേതാവിനും ഒരേപോലെ ആശ്വാസമാണ്. യുദ്ധത്തിൽ പടനായകന്റെ തലയാകാം ആദ്യം തെറിക്കുന്നത്. ‘തല തെറിച്ചാലും’ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷ േനതാവ് വ്യക്തമാക്കിയപ്പോൾ മുന്നണി നേതൃത്വം ഒപ്പം നിന്നു, വിജയവും ഒപ്പമെത്തി. മറിച്ചായിരുന്നെങ്കിൽ മുന്നണിയിൽ പ്രതിസന്ധികൾ തലപൊക്കിയേനെ. പ്രതിപക്ഷ നേതാവിനെതിരെ പോർവിളികൾ ഉയരുമായിരുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ പ്രതിപക്ഷ നേതാവിനും മുന്നണിക്കും വിജയം അനിവാര്യമായിരുന്നു. രണ്ടാം പിണറായി കാലത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയും പുതുപ്പള്ളിയും യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളായിരുന്നു. അവിടെ വിജയിച്ചശേഷം പാലക്കാടും വിജയിക്കാനായി. ചേലക്കരയിൽ പരാജയപ്പെട്ടു. മുന്നണി പ്രവേശത്തിനായി അൻവർ ഉയർത്തിയ വെല്ലുവിളികളിലൂടെയാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുന്നണി നേതൃത്വം തീരുമാനിച്ച സ്ഥാനാർഥിയെ പരസ്യമായി എതിർത്തതോടെ യുഡിഎഫിന്റെ കളത്തിൽനിന്ന് പുറത്തായി. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാകില്ലേ എന്നു ചോദിച്ചവരോട്, ആ റിസ്ക് ഞാൻ എൽക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
പ്രസിഡന്റും മുന്നണി കൺവീനറും മുതിർന്ന നേതാക്കളും യുവതലമുറയും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ലീഗിന്റെ ഇടപെടലുകളും വിജയത്തിൽ പ്രധാന ഘടകമായി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും വിജയിച്ചശേഷം സ്വന്തം തട്ടകമായ മലപ്പുറം ജില്ലയിൽ പരാജയപ്പെട്ടാൽ അത് ലീഗിന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു ഒരു ലീഗ് നേതാവ് നേതൃയോഗത്തിൽ പറഞ്ഞത്. അതിനനുസരിച്ചുള്ള പ്രവർത്തനം ലീഗിൽനിന്നുണ്ടായി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെങ്കിൽ ഈ വിജയം അനിവാര്യമാണെന്ന് ലീഗ് വിലയിരുത്തി.
മാസങ്ങള്‍ക്ക് മുന്‍പുതന്നെ യുഡിഎഫ് മുന്നൊരുക്കം തുടങ്ങിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിലാക്കി. തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുന്‍പേ എല്ലാ ബൂത്തു കമ്മിറ്റികളും സജീവമാക്കി. എണ്ണായിരത്തോളം വോട്ടുകള്‍ യുഡിഎഫ് പുതുതായി ചേര്‍ത്തു. നാനൂറില്‍ അധികം കുടുംബ യോഗങ്ങള്‍. രാജ്യത്തിന് പുറത്തും കേരളത്തിന് പുറത്തുമുള്ള 4300 വോട്ടർമാരുടെ പട്ടികയുണ്ടാക്കി. ഇതില്‍ 70% വോട്ടുകള്‍ പോള്‍ ചെയ്തു. ഇതെല്ലാം ഗുണം ചെയ്തെന്ന് നേതൃത്വം വിലയിരുത്തുന്നു.