
കാമുകിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ആൾക്ക് 30 വർഷത്തിന് ശേഷം വധശിക്ഷ നടപ്പിലാക്കി യുഎസ് സംസ്ഥാനമായ ജോർജിയ. 59 കാരനായ വില്ലി ജെയിംസ് പൈയ്ക്കാണ് കുറ്റം ചെയ്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം വധശിക്ഷ ലഭിച്ചത്. 2020 ജനുവരിക്ക് ശേഷം ജോര്‍ജിയയില്‍ ആദ്യമായി വധിക്കപ്പെടുന്ന വ്യക്തി കൂടിയാണ് വില്ലി ജെയിംസ് പൈ.
1993 നവംബറിൽ തന്റെ മുൻ കാമുകി അലിസിയ ലിൻ യാർബ്രോയെ കൊലപ്പെടുത്തിയതിന് പൈ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നതായി ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസിന്റെ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11:03 നാണ് മാരകമായ കുത്തിവെയ്പ്പിലൂടെ ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയാത്. കഴിഞ്ഞ നാല് വർഷത്തിനിടെ ജോർജിയയിൽ നടത്തുന്ന ആദ്യത്തെ വധശിക്ഷയാണിത്. നടപടി ക്രമങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും കോവിഡ്-19-ന് ശേഷം വധശിക്ഷ പുനരാരംഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ സംസ്ഥാനം പാലിച്ചിട്ടില്ലെന്നും വാദിച്ച്, വധശിക്ഷ നിർത്തലാക്കണമെന്ന് പൈയുടെ വക്കീൽ യുഎസ് സുപ്രീം കോടതിയിൽ അവസാന നിമിഷം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, കോടതി ഈ അപ്പീൽ തള്ളി.
ആറ് കുടുംബാംഗങ്ങളും ഒരു വൈദികനും ഒരു അഭിഭാഷകനും വധശിക്ഷ നടപ്പിലാക്കും മുൻപ് പൈയെ സന്ദർശിച്ചതായി കറക്ഷൻസ് ഡിപ്പാർട്ട്മെന്റ് വക്താവ് ലോറി ബെനോയിറ്റ് പറഞ്ഞു. തന്റെ അവസാന ഭക്ഷണമായി ഇയാൾ ചിക്കൻ സാൻഡ്വിച്ചുകളും ചീസ് ബർഗറുകളും ആവശ്യപ്പെട്ടതായും ലോറി ബെനോയിറ്റ് കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട യാർബ്രോയുമായി പൈയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മറ്റ് രണ്ട് കൂട്ടാളികളോടൊപ്പം ഇയാൾ യാർബ്രോയുടെ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും അവളെ തട്ടികൊണ്ട് പോവുകയും ചെയ്തു. സംഘം യാർബ്രോയെ ഒരു മോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ അവർ അവളെ ആക്രമിച്ചു. ഒടുവിൽ, റോഡിലിറക്കി വിട്ടതിന് ശേഷം പൈ മൂന്ന് തവണ അവളെ വെടിവെക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.
യാർബ്രോയുടെ മൃതദേഹം 1993 നവംബർ 17 നാണ് കണ്ടെത്തിയത്. ഈ കേസില്‍ പൈയെയും കൂട്ടാളികളായ ആഡംസിനെയും ഒരു കൗമാരക്കാരനെയും പോലീസ് പിടികൂടി. യാർബ്രോക്ക് എന്ത് സംഭവിച്ചുവെന്ന് തങ്ങൾക്ക് അറിയില്ലെന്ന് പൈയും ആഡംസും പറഞ്ഞെങ്കിലും, കൗമാരക്കാരൻ കുറ്റം സമ്മതിക്കുകയും തങ്ങൾക്ക് അതിൽ പങ്കുണ്ടെന്ന് പറയുകയും ചെയ്തതോടെയാണ് ഇയാൾ കുടുങ്ങിയത്. തുടർന്ന് കൗമാരക്കാരനെ കോടതി മാപ്പ് സാക്ഷിയാക്കി വിട്ടയച്ചു. 1996 ജൂണിൽ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സായുധ കവർച്ച, ബലാത്സംഗം, കവർച്ച എന്നിവയ്ക്ക് പൈ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 30 വർഷങ്ങൾക്കിപ്പുറം വധശിക്ഷ നടപ്പിലാക്കുകയുമായിരുന്നു.
Last Updated Mar 22, 2024, 2:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]