
പ്രയാഗ്രാജ്: മഹാകുംഭമേളയ്ക്കായി പ്രതീക്ഷിച്ചതിലും വലിയ ഭക്തജനക്കൂട്ടം എത്തിയതോടെ പ്രയാഗ്രാജിൽ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുംഭമേള അവസാനിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ഞായറാഴ്ച ആയതിനാൽ ഭക്തജനങ്ങൾ പുണ്യസ്നാനം ചെയ്യാൻ നഗരത്തിലേക്ക് ഒഴുകുകയാണ്. ഇതോടെ പ്രയാഗ്രാജിൽ 25 കിലോ മീറ്റർ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രേവ, വാരണാസി, കാൺപൂർ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളിൽ വാഹനങ്ങൾ നിരന്നു കിടക്കുകയാണ്.
ശനിയാഴ്ച മാത്രം 1.11 കോടിയിലധികം ഭക്തരാണ് പുണ്യസ്നാനം നടത്തിയത്. ഞായറാഴ്ച ഇതിലും കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. വാരാന്ത്യമായതിനാൽ ശനിയാഴ്ച രാത്രി മുതൽ തന്നെ ധാരാളം ഭക്തർ എത്തിത്തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെയോടെ പ്രയാഗ്രാജ് നഗരത്തിലും ഹൈവേകളിലും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, പൊലീസ് പല സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളെ വഴിതിരിച്ചുവിടുന്നുണ്ട്.
എല്ലാ വാഹനങ്ങളും കൊഖ്രാജ് ബൈപാസിൽ നിന്ന് ഫാഫമൗ ബേല കഷർ പാർക്കിങ്ങിലേക്ക് തിരിച്ചുവിടുകയാണ്. ഭക്തർക്ക് കുംഭമേളയിൽ എളുപ്പത്തിൽ എത്തിച്ചേരാനും സ്നാനം ചെയ്യാൻ വേണ്ടിയുമാണ് ഇങ്ങനെ ചെയ്യുന്നത്. വാഹനത്തിന് പോകാൻ സാധിക്കാത്തത് കൊണ്ട് നിരവധി പേർ കാൽനടയായാണ് യാത്ര ചെയ്യുന്നത്. ശനിയാഴ്ച മാത്രം 90,000 വാഹനങ്ങളാണ് പ്രയാഗ്രാജിലേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]