
മുംബയ്: മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ നിന്നും താരം വീട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ നിതേഷ് റാണെ. ആക്രമണം ശരിക്കും ഉണ്ടായതാണോ അതോ നടന്റെ അഭിനയം മാത്രമാണോയെന്ന് മന്ത്രി ചോദിച്ചു.
‘ഡിസ്ചാർജിന് ശേഷം സെയ്ഫ് അലി ഖാനെ കണ്ടപ്പോൾ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റോ അതോ വെറും അഭിനയം മാത്രമാണോയെന്ന് സംശയം തോന്നി. ഒരു ഖാന് പ്രശ്നമുണ്ടാകുമ്പോൾ മാത്രമാണ് പ്രതിപക്ഷം ആശങ്കാകുലരാവുന്നത്. സുപ്രിയ സുലെ സെയ്ഫ് അലി ഖാനുവേണ്ടിയും ഷാരൂഖ് ഖാന്റെ മകനുവേണ്ടിയും ആശങ്കകൊള്ളുന്നു. ഒരു ഹിന്ദു താരത്തിനുവേണ്ടി അവർ ആശങ്കകൊള്ളുന്നത് കേട്ടിട്ടുണ്ടോ?’- പൂനെയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ റാണെ ചോദിച്ചു.
ആറ് കുത്തുകളേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സെയ്ഫ് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നതിൽ സമൂഹമാദ്ധ്യമ ഉപഭോക്താക്കളിൽ ചിലരും സംശയം പ്രകടിപ്പിച്ചിരുന്നു. മേജർ സർജറി ചെയ്തുവെന്ന് പറഞ്ഞ് സെയ്ഫ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും, നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ഒരാൾക്ക് ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെ നടക്കാൻ സാധിക്കുമോ എന്നുമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദ്യമുന്നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കനത്ത പൊലീസ് സുരക്ഷയിലാണ് സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടത്. മാദ്ധ്യമങ്ങൾക്കും ആരാധകർക്കും നേരെ അദ്ദേഹം കൈവീശി കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചോദ്യങ്ങൾ ഉയർന്നത്.