
കൊച്ചി: വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തു സഹായം നൽകുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ തുടരുകയാണെന്നായിരുന്നു ഇക്കാര്യത്തിലുളള കേന്ദ്ര മറുപടി. വയനാടിന് മാത്രമായി പ്രത്യേക കേന്ദ്ര സർക്കാർ സഹായമില്ലാതെ മുന്നോട്ട് പോകാൻ ആകില്ലെന്ന് സംസ്ഥാന സർക്കാരും നിലപാട് എടുത്തിരുന്നു.
പുനരധിവാസവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. വയനാട് ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചു.
വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്രസർക്കാർ വഞ്ചന ഉന്നയിച്ച് ഡിവൈഎഫ്ഐ ഇന്ന് സമരം നടത്തും. കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്കാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തുക. സിപിഎം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തബാധിതരെ അടക്കം ഉൾപ്പെടുത്തി സത്യഗ്രഹ സമരവും ഇന്ന് നടക്കും. ഇന്നലെ സിപിഐയും എസ്എഫ്ഐയും കേന്ദ്ര സർക്കാരിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധം നടത്തിയിരുന്നു.
‘പറഞ്ഞ കാശ് കൊണ്ട് വന്നല്ലോ, എങ്കിൽ എസ്ബിഐ സിഡിഎമ്മിലേക്ക് പോയേക്കാം’; ഡെപ്യൂട്ടി തഹസീൽദാരെ കുരുക്കി വിജിലൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]