
ദില്ലി: ഛത്തീസ്ഗഢിലെ ആറ് ജില്ലകളിലെ കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലെന്ന് വിദഗ്ധ സംഘത്തിന്റെ പഠനം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററിൽ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്ഗഢിലെ കിണറുകളിൽ കണ്ടെത്തിയത്. പലയിടത്തും ലിറ്ററിന് 30 മൈക്രോഗ്രാം എന്ന പരിധിയേക്കാൾ കൂടുതലാണ്. കുടിവെള്ളത്തിൽ യുറേനിയത്തിന്റെ അളവ് വർധിക്കുന്നത് കാൻസർ, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു.
2017ലാണ് ലിറ്ററിൽ 6 മൈക്രോഗ്രാമിൽ കൂടരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചത്. ഇന്ത്യയെപ്പോലുള്ള ചില രാജ്യങ്ങൾ പരിധിയിലും കൂടുതൽ യുറേനിയത്തിന്റെ അളവ് കുടിവെള്ളത്തിൽ കണ്ടെത്തിയത് ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം, ജൂണിൽ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ നടത്തിയ പഠനത്തിൽ ലിറ്ററിന് 60 മൈക്രോഗ്രാം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദുർഗ്, രാജ്നന്ദ്ഗാവ്, കാങ്കർ, ബെമെതാര, ബലോഡ്, കവർധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിൽ യുറേനിയത്തിൻ്റെ അളവ് ലിറ്ററിന് 100 മൈക്രോഗ്രാമിൽ കൂടുതലാണെന്ന് കണ്ടെത്തി.
ബാലോദിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു സാമ്പിളിൽ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറിൽ നിന്നുള്ള മറ്റൊരു സാമ്പിളിൽ 106 മൈക്രോഗ്രാമും കണ്ടെത്തി. ആറ് ജില്ലകളിലെ ശരാശരി ലിറ്ററിന് 86 മുതൽ 105 മൈക്രോഗ്രാം വരെയാണെന്നും കെമിസ്ട്രി വിഭാഗം ചെയർ ഡോ. സന്തോഷ് കുമാർ സാർ സ്ഥിരീകരിച്ചു. ബിഐടി ശാസ്ത്രജ്ഞർ ആറ് ജില്ലകളിൽ നിന്ന് ആറ് ചതുരശ്ര കിലോമീറ്റർ പരിധിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൻ്റെ റിപ്പോർട്ടിൽ പഞ്ചാബും ഹരിയാനയും ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ അനുവദനീയമായ പരിധി കടന്നതായി പറയുന്നു. മറ്റ് 13 സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ നിശ്ചിത പരിധിക്കുള്ളിൽ യുറേനിയം ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ യുറേനിയം സാന്നിധ്യമുണ്ടായിരുന്നില്ല. യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് നാല് നിക്ഷേപങ്ങൾ ഛത്തീസ്ഗഢിൽ ഉണ്ടെന്നും ഫിൽട്ടറിങ് സംവിധാനമാണ് ഉചിതമായ മാർഗമെന്നും പറയുന്നു.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]