
ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ എംഎൽഎയും കലക്ടറും എസ്പിയും പ്രാവുകളെ പറത്തി. എംഎൽഎയും കലക്ടറും പറത്തിയ പ്രാവ് പറന്ന് പോയെങ്കിലും എസ്പി പറത്തിയ പ്രാവ് താഴെ വീണു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി ആളുകള്‍ രസകരമായ കമന്റുകളുമായി എത്തി. എന്നാല്‍, പോലീസ് എസ്പി പറത്തിയ പ്രാവ് പറക്കാത്തത് എന്തുകൊണ്ട് എന്നതിനെ കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ അന്താളിച്ചത് സമൂഹ മാധ്യമ ഉപയോക്താക്കള്‍. ഇതെന്ത് പഞ്ചായത്ത് 3 -യോ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം ചോദിച്ചത്. പ്രൈമിലെ പ്രശസ്തമായ ഹിന്ദി വെബ് സീരിസാണ് പഞ്ചായത്ത്.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ബി.ജെ.പി എംഎൽഎയും മുൻ മന്ത്രിയുമായ പുന്നൂലാൽ മൊഹ്ലെ, മുങ്ങേലി കളക്ടർ രാഹുൽ ദിയോ, പോലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്സ്വാൾ എന്നിവരാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി പ്രാവുകളെ പറത്തിയത്. എംഎൽഎയും കലക്ടറും പറത്തിയ പ്രാവുകള്‍ ആകാശത്തിലേക്ക് വിജയകരമായി പറന്നപ്പോള്‍ എസ്പി പറത്തിയ പ്രാവ് ചിറക് പോലും വിരിക്കാതെ ചത്തത് പോലെ താഴെ വീഴുകയായിരുന്നു. സച്ചിന് ഗുപ്ത എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, “പഞ്ചായത്ത്-3 ഛത്തീസ്ഗഡിൽ ആവർത്തിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ എസ്പി സാഹബ് പ്രാവുകളെ പുറത്തിറക്കി. അദ്ദേഹത്തിന്റെ പ്രാവ് പറക്കുന്നതിന് പകരം താഴെ വീണു. വീഡിയോ കാണുക.’
വീഡിയോ പ്രദേശിക മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്തിരുന്നു. ഒപ്പം സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പ്രാവിനെ സംഘടിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എസ്പി ഗിരിജ ശങ്കർ ജയ്സ്വാൾ കളക്ടർക്ക് കത്തെഴുതിയത്. “സ്വാതന്ത്ര്യദിനം പോലെയുള്ള ഒരു പ്രധാന ദേശീയ ഉത്സവ വേളയിൽ, പ്രാവ് നിലത്തുവീണ സംഭവം സമൂഹ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു. പ്രധാന ജില്ലാതല പരിപാടിയിൽ പറക്കാൻ രോഗിയായ പ്രാവിനെ എത്തിച്ചതിന്റെ ഫലമായാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം. ചടങ്ങിലെ മുഖ്യാതിഥിയുടെയും ബഹുമാനപ്പെട്ട എംഎൽഎയുടെയും കൈയിൽ വെച്ചായിരുന്നു അത് സംഭവിച്ചതെങ്കിൽ സ്ഥിതി കൂടുതൽ അരോചകമാകുമായിരുന്നു,” എസ്പി കളക്ടര്‍ക്കുള്ള കത്തില്‍ എഴുതി. “തീർച്ചയായും, ഈ ജോലിയുടെ ഉത്തരവാദിയായ ഉദ്യോഗസ്ഥൻ തന്റെ ഉത്തരവാദിത്തം ശരിയായ രീതിയില്‍ നിറവേറ്റിയില്ല. ” അതിനാല്‍ അക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടി എടുക്കണമെന്നും എസ്പി കത്തില്‍ എഴുതിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എസ്പി ഗിരിജ ശങ്കർ ജയ്സ്വാൾ ജീവിച്ചിരിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]