
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം; പ്രതീക്ഷയർപ്പിച്ച് മുന്നണികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഇന്ന്. രാവിലെ എട്ടു മണിമുതൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19 നുള്ള വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ.
ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങൾ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.
യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ പി.വി.അൻവറിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനാകാതെ സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം പകരും. മറിച്ചായാൽ സംഘടനയ്ക്കുളളിലെ അപസ്വരങ്ങളാകും സതീശനെ കാത്തിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ഊർജമാകും. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിന്റെ കുറ്റപത്രമാകും എൽഡിഎഫ് പരാജയപ്പെട്ടാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രധാനമായും നേരിടേണ്ടി വരിക. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി.വി. അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.
ജൂൺ 25 മുതൽ മൂന്നുദിവസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നുണ്ട്. 24 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിളിച്ചിട്ടുണ്ട്. 27 ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന ഈ നേതൃയോഗങ്ങളിൽ നിലമ്പൂർ ഫലം പ്രധാന ചർച്ചയാകുമെന്നത് ഉറപ്പാണ്.