
‘നീരാളി തന്ത്രം’ പയറ്റി നെതന്യാഹു; ട്രംപും കുരുക്കിൽ; മധ്യപൂർവദേശത്ത് ഇസ്രയേൽ ഇനി ‘റൈസിങ് ലയൺ’?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പലസ്തീനെയും പിന്നാലെ ഇറാനെയും ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഏറെനാളായി ആഗ്രഹിച്ച കാര്യമാണ് ജൂൺ 22ന് പുലർച്ചെ നടന്നത്. ഇറാനെതിരെ പ്രത്യക്ഷ യുദ്ധത്തിലേക്ക് യുഎസും കാലെടുത്തുവച്ചിരിക്കുന്നു. യുഎസിനെ യുദ്ധത്തിലേക്കെത്തിക്കുക എന്നത് ഇസ്രയേലിന്റെ (പ്രധാനമന്ത്രി പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതോടെ മധ്യപൂർവദേശത്ത് നെതന്യാഹുവിന്റെ തന്ത്രങ്ങൾ വിജയിച്ചു തുടങ്ങുകയാണെന്ന് പറയാം.
∙ യുഎസിനെ വലിച്ചിഴച്ചതെന്തിന്?
ആണവ ആവശ്യങ്ങൾക്കായി ഇറാൻ യുറേനിയം സംപുഷ്ടീകരണം തുടരുന്നതും ആണവായുധ നിർമാണത്തിലേക്ക് അവർ അടുക്കുന്നുവെന്ന ഭീതിയും ഇസ്രയേലിനെയും യുഎസിനെയും ഒരുപോലെ വലച്ചിരുന്നതാണ്. ആണവശക്തിയായി ഇറാനെ കാണാൻ യുഎസും ഇസ്രയേലും ആഗ്രഹിക്കുന്നില്ല. ആണവ വിഷയത്തിൽ യുഎസും ഇറാനും ചർച്ച തുടങ്ങിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും ധാരണയിലെത്തുന്നത് ഇസ്രയേൽ താൽപര്യപ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം.
ധാരണയിലെത്തിയാൽ ഇറാനെതിരെ ചുമത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് സമ്പൂർണമായി നീക്കുമെന്നും ഭാവിയിൽ ആണവ സംപുഷ്ടീകരണം തുടരാൻ ഇറാന് കഴിയുമെന്നും നെതന്യാഹു ഭയപ്പെട്ടിരുന്നു. ഇറാൻ യുഎസിന്റെ ശത്രുപക്ഷത്തുതന്നെ തുടർന്നാൽ അതിന്റെ ഗുണഫലം ദേശീയ–രാജ്യാന്തര തലത്തിൽ തങ്ങൾക്കുണ്ടാകുമെന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ പാർട്ടിയും കരുതുന്നുണ്ട്. ഇതിനൊപ്പം ഇറാൻ സൈനികമായി ദുർബലരായിയെന്ന് ബോധ്യപ്പെടുകയും കൂടി ചെയ്തതോടെയാണ് ഇറാൻ ആണവകേന്ദ്രങ്ങൾക്കെതിരെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ആക്രമണം നടത്താൻ ഇസ്രയേൽ മുതിർന്നത്.
എന്നാൽ, യുഎസിന്റെ സഹായമില്ലാതെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ കാര്യമായ കേടുപാടുണ്ടാക്കാൻ ആവില്ലെന്ന് ഇസ്രയേലിന് തീർച്ചയാണ്. ഭൂഗർഭ ആണവകേന്ദ്രമായ ഫോർദോ ഉൾപ്പെടെയുള്ളവയെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളോ അവയെ വഹിക്കാനുള്ള ബി–2 സ്റ്റെൽത്ത് വിമാനങ്ങളോ ഇല്ലെന്നതായിരുന്നു ഇസ്രയേലിന്റെ വെല്ലുവിളി. അതിന് യുഎസ് സഹായം കൂടിയേ തീരൂ. ആണവായുധ നിർമാണത്തിനായി യുറേനിയം സംപുഷ്ടീകരണം ഇറാൻ നടത്തുന്നെന്ന് കരുതുന്ന ഫൊർദോ തകർക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.
ഒപ്പം ചേരാൻ യുഎസിനു മേൽ സമ്മർദം ചെലുത്തുകയും ഇറാനെ പലവട്ടം പ്രകോപിപ്പിച്ച് യുഎസിനെ വെല്ലുവിളിപ്പിക്കുകയെന്ന തന്ത്രവും ഇസ്രയേൽ പയറ്റി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഉൾപ്പെടെയുള്ളവരിൽനിന്ന് നിരന്തരമായുണ്ടായ വെല്ലുവിളിയും ഭീഷണിയും ട്രംപിന്റെ നിലപാടുമാറ്റത്തിൽ പ്രതിഫലിച്ചെന്നും പറയാം. ഇറാൻ വിഷയത്തിൽ ഇടപെടുന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രമേ തീരുമാനമെടുക്കൂവെന്ന് പറഞ്ഞ ട്രംപ് ഞൊടിയിടയിലാണ് ആക്രമണത്തിന് അനുമതി നൽകിയത്. യുഎസും ഒപ്പം ചേർന്നതോടെ നെതന്യാഹു ആദ്യലക്ഷ്യം നേടിക്കഴിഞ്ഞു.
∙ മധ്യപൂർവദേശത്തു ശക്തിപ്രാപിക്കാൻ
ലെബനനിൽ ഹിസ്ബുല്ലയ്ക്കും ഗാസയിൽ ഹമാസിനുമെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തി മുൻനിര നേതാക്കളെയടക്കം വധിച്ച് അവരുടെ ശക്തി ക്ഷയിപ്പിച്ചതോടെ ഇറാനുണ്ടായ ക്ഷീണത്തെയും, സിറിയയിൽ ബഷാർ അൽ അസദിന്റെ ഭരണകൂട വീഴ്ചയെയും തുടർന്ന് മധ്യപൂർവദേശത്തു നിലനിൽക്കുന്ന അസ്ഥിരതയെയും മുതലെടുക്കുക കൂടിയാണ് ഇസ്രയേൽ. മേഖലയിൽ ആണവശക്തിയായി ഇസ്രയേൽ മാത്രം മതിയെന്നും അവർ കരുതുന്നു.
യുഎസും ഒപ്പം ചേർന്നതോടെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപൂർവദേശത്ത് ബഹ്റൈൻ, ഖത്തർ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെയോ സൈനികരെയോ ഇറാൻ ആക്രമിച്ചാൽ ‘അമേരിക്ക ഫസ്റ്റ്’ നയം മുഖമുദ്രയാക്കിയ ട്രംപിന് സ്വന്തം രാജ്യത്ത് തന്റെ മുഖം രക്ഷിക്കാനായി യുദ്ധരംഗത്ത് തുടർന്നേ മതിയാകൂ. ഇത് ഇസ്രയേലിന് ഇരട്ടി ശക്തിയേകുകയും ചെയ്യും. ഇറാൻ കൂടി വീണാൽ മധ്യപൂർവദേശത്ത് സ്വാധീനം വർധിപ്പിക്കാനാകുമെന്നത് മറ്റൊരു ലക്ഷ്യം.
∙ ‘നീരാളി’പ്പിടിത്തം തുടരാൻ ഇസ്രയേൽ, ലക്ഷ്യം ഭരണമാറ്റം?
ആണവകേന്ദ്രങ്ങളാണ് ലക്ഷ്യമെന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും ആക്രമണം ഇറാനിൽ ഭരണകൂട മാറ്റത്തിനു കാരണമായേക്കാമെന്ന് നെതന്യാഹു പിന്നീട് പറഞ്ഞിരുന്നു. നിലവിലെ ഭരണകൂടം ദുർബലമാണെന്നാണ് ഇതിനു ന്യായമായി പറഞ്ഞത്. മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന്റെ ‘നീരാളി സിദ്ധാന്ത’മാണ് നെതന്യാഹു ഇറാനിൽ പയറ്റുന്നത്. നീരാളിയുടെ കൈകളിൽ തല്ലുന്നതിനു പകരം അതിന്റെ നെറുകെയിൽതന്നെ പ്രഹരിപ്പിച്ച് അന്ത്യമുറപ്പാക്കുന്ന തന്ത്രം.
ആണവകേന്ദ്രങ്ങളെ കൂടാതെ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ഓഫിസുകൾ, ടെഹ്റാനിലെ പൊലീസ് ആസ്ഥാനം, ഖുദ്സ് സേനയുടെ കമാൻഡ് സെന്റർ, ഔദ്യോഗിക ടെലിവിഷൻ ചാനലായ ഇർനയുടെ ഓഫിസ് എന്നിവിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാനു പുറത്തുള്ള നടപടികൾ ഏകോപിപ്പിക്കുന്ന റവന്യൂഷണറി ഗാർഡ് കോറിന്റെ വിഭാഗമാണ് ഖുദ്സ്. ഇവർ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടത് ഖമനയിക്കാണ്. ഇത്തരത്തിൽ ഇറാൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലങ്ങളെയാണ് ഇത്തവണ ഇസ്രയേൽ ലക്ഷ്യമിട്ടത്.
ഇറാന്റെ ഊർജ ശൃംഖലയും ഇസ്രയേൽ ലക്ഷ്യമിട്ടു. ഇറാൻ സെന്യത്തിനും അവരുടെ റോക്കറ്റ് പദ്ധതികൾ, ടാങ്കറുകൾ എന്നിവയ്ക്കും ഇന്ധനം നൽകുന്ന പ്ലാന്റുകളാണ് ആക്രമിക്കപ്പെട്ടതിൽ അധികവും. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക റിസർവായ സാത്ത് പാർസ് ഗ്യാസ് ഫീൽഡ് ആക്രമിച്ചതോടെ ഊർജ പ്രതിസന്ധിയും ഇറാനിൽ സൃഷ്ടിക്കാമെന്ന് ഇസ്രയേൽ കരുതുന്നു. പൊതുവകകൾ ആക്രമിക്കുന്നതിലൂടെ ഇറാൻ പ്രതിപക്ഷത്തിന് ഇസ്രയേൽ ശക്തി പകരുന്നുവെന്നാണ് വിലയിരുത്തൽ. ഇറാനിൽ ഭരണ, സാമ്പത്തിക പ്രതിസന്ധിയും നിരന്തര ആക്രമണങ്ങളിലൂടെ അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് ഖമനയി ഭരണകൂടത്തെ നിഷ്കാസനം ചെയ്യാനാകും നെതന്യാഹുവിന്റെ കണക്കുകൂട്ടൽ.