
ട്രംപ് നുണ പറയുന്നു; ആണവ ചോർച്ചയില്ല, രണ്ടു തുരങ്കങ്ങൾക്കു മാത്രം കേടുപാടെന്ന് ഇറാൻ; നഗ്നമായ കടന്നാക്രമണമെന്ന് ഹമാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ ആണവനിലയങ്ങളെ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് വ്യക്തമാക്കുമ്പോൾ, ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ച് ഇറാൻ മാധ്യമങ്ങൾ. ആണവ ചോർച്ചയില്ലെന്ന് ഇറാൻ ആണവോർജ ഏജൻസി വ്യക്തമാക്കി. ഫൊർദോ ആണവനിലയത്തിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴികളിലുമുള്ള രണ്ടു തുരങ്കങ്ങൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്ന് സർക്കാർ നിയന്ത്രണത്തിലുള്ള ടിവി ചാനൽ റിപ്പോർട്ടു ചെയ്തു. ഫൊർദോ ആണവ കേന്ദ്രം നശിപ്പിച്ചെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന നുണ ആണെന്ന് ഒരു ചാനൽ അവതാരകൻ പറഞ്ഞതായി ബിബിസി റിപ്പോർട്ടു ചെയ്തു.
ഫൊർദോയുടെ ഒരു ഭാഗത്ത് ആക്രമണം നടന്നതായി സ്ഥിരീകരിച്ച ഖോം പ്രവിശ്യാ ക്രൈസിസ് മാനേജ്മെന്റ് വക്താവ് മൊർട്ടെസ ഹെയ്ദാരി പിന്നീട് മുഴുവൻ പ്രവിശ്യയും ശാന്തമാണെന്ന് വ്യക്തമാക്കി. സ്ഫോടനങ്ങൾ അത്ര ഉച്ചത്തിലായിരുന്നില്ല എന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പല ഇറാനിയൻ മാധ്യമങ്ങളും ആക്രമണങ്ങളെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഇറാനിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. അതിനാൽ ഇറാനിയൻ മാധ്യമങ്ങളുടെയും സ്റ്റേറ്റ് മീഡിയയുടെയും വിഡിയോകളെയും റിപ്പോർട്ടുകളെയും കൂടുതൽ ആശ്രയിക്കേണ്ടി വരുന്നതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ നഗ്നമായ കടന്നാക്രമണമെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനവും രാജ്യാന്തര സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ഏകദേശം 1,200 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെർസോഗ് യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞു.