
അന്ന് മൊസാദ് മോഷ്ടിച്ചത് ഇറാന്റെ ആണവ വിവരങ്ങളടങ്ങിയ അര ടൺ രേഖകൾ; ഇറാൻ നിഷേധിച്ച ‘പ്രോജക്ട് അമാഡ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൂൺ 13ന് അതിരാവിലെയാണ് പ്രധാനപ്പെട്ട ആണവ, സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോർവിമാനങ്ങളും ഡ്രോണുകളും കൊണ്ട് ഇസ്രയേൽ ആക്രമണമാരംഭിച്ചത്. ആണവ സമ്പുഷ്ടീകരണ പ്ലാന്റുകൾ, റവല്യൂഷനറി ഗാർഡ് കോർ ആസ്ഥാനം, മിസൈൽ ശേഖരങ്ങൾ തുടങ്ങിയവയ്ക്കു നേരേ അതീവ കൃത്യതയോടെ നടത്തിയ ആക്രമണം ഇറാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങളുടെ ഒരു ബ്ലൂപ്രിന്റ് കയ്യിൽ വച്ച് നടത്തിയതു പോലെയായിരുന്നു. ഇറാന്റെ നിരവധി ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർന്നു തരിപ്പണമായി. മൊസാദിന്റെ ആസൂത്രണമായിരുന്നു അതിനു പിന്നിലെന്നാണു വിവരം. ഏതാനും ദിവസത്തെയോ മാസത്തെയോ ആലോചനകളിൽനിന്നുണ്ടായതായിരുന്നില്ല അത്. വർഷങ്ങൾക്കു മുൻപേ വിത്തുപാകി വളർത്തിയെടുത്ത ആസൂത്രണത്തിന്റെ ഫലമായിരുന്നു അവ.
∙ ഇറാന്റെ ആണവ രേഖകൾ മോഷ്ടിച്ച മൊസാദ്
2018 ജനുവരി 31ന് രാത്രി. തെക്കൻ ടെഹ്റാനിൽ ഇറാൻ സർക്കാരിന്റെ ഒരു വെയർഹൗസിൽ ഏജന്റുമാർ നുഴഞ്ഞുകയറി. രഹസ്യരേഖകളടക്കം സൂക്ഷിച്ചിരുന്ന ആ കെട്ടിടത്തിനു കനത്ത സുരക്ഷയുണ്ടായിരുന്നു. അതീവജാഗ്രതാ മേഖലയിലെ ആ കെട്ടിടം ഒരു വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് മൊസാദ് നുഴഞ്ഞുകയറ്റ പദ്ധതിയുണ്ടാക്കിയത്. കാവൽക്കാരുടെ ദിനചര്യകളും ഷിഫ്റ്റ് ക്രമീകരണങ്ങളും കൃത്യമായി മനസ്സിലാക്കി. അലാം സംവിധാനത്തെപ്പറ്റി പഠിച്ചു. ഷിഫ്റ്റ് മാറ്റത്തിന്റെ സമയം കണക്കാക്കിയാണ് അലാം നിർവീര്യമാക്കി മൊസാദ് ഏജന്റുമാർ ഉള്ളിൽ കടന്നത്.
അവിടെ 6 മണിക്കൂർ 29 മിനിറ്റ് ചെലവിട്ട അവർ എക്സ്റേ ടോർച്ചുകൾ ഉപയോഗിച്ച് 32 സേഫുകൾ പരിശോധിച്ചു. ബോംബുകളുടെ രൂപകൽപനയും മറ്റു വെടിക്കോപ്പുകൾ വികസിപ്പിക്കുന്നതും സംബന്ധിച്ച രേഖകളുണ്ടായിരുന്ന സേഫുകൾ തുറന്ന് അവ മോഷ്ടിച്ചു. വളരെക്കാലമായി ഇറാൻ പുറംലോകത്തോടു നിഷേധിച്ചിരുന്ന ആണവ പദ്ധതികളുടെ രൂപരേഖകളും സാങ്കേതിക രേഖാചിത്രങ്ങളും ഫോട്ടോകളും മറ്റും അതിൽ ഉൾപ്പെട്ടിരുന്നു. അന്നു മോഷ്ടിച്ച വസ്തുക്കൾക്ക് അര ടൺ (500 കിലോ) ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പിറ്റേന്നു രാവിലെയാണ് മോഷണവിവരം ഇറാൻ സർക്കാർ അറിഞ്ഞത്. മോഷ്ടാക്കൾക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നിഷ്ഫലമായി.
∙ വെളിപ്പെടുത്തൽ, മൂന്നു മാസത്തിനുശേഷം
മൂന്നു മാസത്തിനുശേഷം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചു ലോകത്തോടു വെളിപ്പെടുത്തി. കറുത്ത ഫോൾഡറുകളും ഡിസ്കുകളും അടുക്കിവച്ചതിന് അരികിൽനിന്ന്, ഇറാൻ ലോകത്തോടു കള്ളം പറയുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ‘പ്രോജക്ട് അമാഡിന്റെ’ (ആണവായുധ വികസനത്തിനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കോഡ് നാമം) രേഖകളും മറ്റുമാണ് ഇവയെന്നാണ് ഇസ്രയേൽ പറഞ്ഞത്.
അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നെതന്യാഹു ഇത് അറിയിച്ചിരുന്നു. തുടർന്ന്, 2015ൽ ഇറാനുമായി ധാരണയായ ആണവകരാറിൽനിന്ന് ഔദ്യോഗികമായി യുഎസ് പിന്മാറി.
പ്രോജക്ട് അമാഡ് എന്ന പദ്ധതിയെ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, രാജ്യാന്തര നിരീക്ഷണ ഏജൻസികളും ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. അണ്വായുധ നിർമാണ മേഖലയിൽ ഇറാൻ കൂടുതൽ മുന്നേറിയെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നുണ്ട്.
∙ നുണയെന്ന് ഇറാൻ; ശാസ്ത്രജ്ഞരുടെ ദുരൂഹമരണങ്ങൾ
എന്നാൽ ആണവ പദ്ധതി സംബന്ധിച്ച് ഇസ്രയേൽ പുറത്തുവിട്ട രേഖകൾ വ്യാജമാണെന്നാണ് ഇറാന്റെ പ്രതികരണം. ആണവ ഇനീഷ്യേറ്ററുകളിൽ മാത്രം ഉപയോഗിക്കുന്ന യുറേനിയം ഡ്യൂട്ടറൈഡ് (uranium deuteride) എന്ന പദാർഥത്തെക്കുറിച്ചും ആണവ പരീക്ഷണങ്ങൾ നടത്താൻ നിർമിച്ചതെന്നു സംശയിക്കുന്ന പാർച്ചീൻ സൈനിക താവളത്തിലെ രഹസ്യ അറയെക്കുറിച്ചുമുള്ള വിവരങ്ങളും മൊസാദ് മോഷ്ടിച്ച രേഖകളിൽ ഉണ്ടായിരുന്നു. 2015ലെ കരാറിനു ശേഷവും ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ടുപോയെന്നും അതു രാജ്യാന്തര നിരീക്ഷകരിൽനിന്നു മറച്ചുവച്ചെന്നുമുള്ളതിന്റെ തെളിവുകൾ ആ രേഖകളിലുണ്ടെന്ന് ഇസ്രയേൽ പറഞ്ഞു.
പിന്നീടുള്ള വർഷങ്ങളിൽ മൊഹ്സെൻ ഫക്രിസാദെ, മസൂദ് അലി മുഹമ്മദി തുടങ്ങി ഇറാന്റെ പ്രധാന ആണവ ശാസ്ത്രജ്ഞരിൽ പലരും ആക്രമണങ്ങളിലോ ദുരൂഹ സ്ഫോടനങ്ങളിലോ കൊല്ലപ്പെട്ടു. ആ മരണങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ലെങ്കിലും അവയുടെ പിന്നിൽ മൊസാദ് തന്നെയാണെന്നാണു സംശയിക്കപ്പെടുന്നത്. ഇത്തരം ആക്രമണങ്ങൾക്കു പ്രതികാരമായി ഇസ്രയേലിനെതിരെ സൈബർ ആക്രമണങ്ങൾ നടത്തുകയും അവരുടെ നയതന്ത്രജ്ഞരെ ലക്ഷ്യം വയ്ക്കുകയും ചെയ്തിട്ടുണ്ട് ഇറാൻ. മധ്യപൂർവേഷ്യയിൽ തങ്ങൾ പിന്തുണ നൽകുന്ന സായുധസംഘടനകളുടെ സഹായവും ഇറാൻ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്