
പരസ്പരം ആക്രമണം തുടർന്ന് ഇസ്രയേലും ഇറാനും; മധ്യപൂർവദേശത്തേക്ക് യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ പരസ്പരം ആക്രമണം തുടരുന്നതിനിടെ ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതായി റിപ്പോർട്ട്. ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന സൂചന ശക്തമാകവേ നീക്കം. യുഎസിലെ മിസോറിയിലുള്ള വൈറ്റ്മാൻ വ്യോമസേനാ താവളത്തിൽ നിന്നാണ് ബി–2 ബോംബർ വിമാനങ്ങൾ പറന്നുയർന്നത്. എന്നാൽ ഇസ്രയേൽ–ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ടാണോ ഇതെന്നു വ്യക്തമല്ല. ഭൂഗർഭകേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ബോംബുകൾ വഹിക്കാനാണ് ബി2 ബോംബർ ഉപയോഗിക്കുന്നത്. ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ബി2 ബോംബറുകൾ ഉപയോഗിക്കാനാണ് ഇസ്രയേൽ യുഎസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ 2 ആഴ്ച കഴിഞ്ഞ് തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ പങ്കാളിയാകണോ എന്നതു സംബന്ധിച്ച് ചർച്ച നടത്തുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ വൈകാതെ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇസ്രയേലിന്റെ 30 യുദ്ധവിമാനങ്ങൾ ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖല ലക്ഷ്യമാക്കി നീങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറാൻ സൈബർ യൂണിറ്റിന്റെ കെട്ടിടം തകർത്തെന്നും ഇസ്ഫഹാൻ ആണവനിലയം ആക്രമിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ആണവനിലയം ആക്രമിക്കരുതെന്ന് വെള്ളിയാഴ്ച രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഖുദ്സ് സേനയിലെ കമാൻഡർ ബഹ്നാം ഷഹ്രിയാരിയെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിലെ ഏതാനും മേഖലകളിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അറബ് രാഷ്ട്ര നേതാക്കളുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ചർച്ച നടത്തി.