
11 ആഴ്ച നീണ്ട ഉപരോധത്തിന് വിട, ഭക്ഷണപ്പൊതികളുമായി ട്രക്കുകൾ ഗാസയിലേക്ക്; മേഖലയിൽ നാലിലൊരാൾ പട്ടിണിയിലെന്ന് യുഎൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കയ്റോ∙ ഈജിപ്ത് വഴിയുള്ള ട്രക്കുകൾക്ക് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതോടെ ഗാസയിലേക്ക് ഭക്ഷണം എത്തി തുടങ്ങി. ബ്രെഡും ബേബി ഫുഡും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് തുടങ്ങിയത്. 11 ആഴ്ചക്കാലം ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം അതിരൂക്ഷമായിരുന്നു. എന്നാൽ വ്യാഴാഴ്ച മുതൽ ട്രക്കുകൾ കടന്നുപോകാൻ ഇസ്രയേൽ അനുമതി നൽകുകയായിരുന്നു. ഭക്ഷണത്തിന് പുറമെ മെഡിക്കൽ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകൾക്കാണ് ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്.
മാർച്ചിലാണ് ഗാസയിലേക്കുള്ള എല്ലാ സാധനങ്ങൾക്കും മേൽ ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് പേരും പട്ടിണിയിലായെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. ‘‘ചില ബേക്കറികൾക്ക് ബ്രെഡ് ഉത്പാദിപ്പിക്കാൻ മാവ് ലഭിച്ചു തുടങ്ങും, ഇന്ന് വൈകിട്ടോടെ ബ്രെഡ് വിതരണം ഗാസയിൽ ആരംഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
90 ട്രക്കുകളാണ് കടന്നുപോയത്. വെടിനിർത്തൽ സമയത്ത്, എല്ലാ ദിവസവും 600 ട്രക്കുകൾ കടത്തിവിട്ടിരുന്നു. ഏറ്റവും ദരിദ്രരായ കുടുംബങ്ങളിലേക്ക് ഭക്ഷണം എത്തിക്കാനാണ് ശ്രമിക്കുന്നത്’’ – ഗാസയിലെ പലസ്തീൻ സർക്കാരിതര സംഘടനയുടെ ഡയറക്ടർ അംജദ് അൽ-ഷാവ റോയിട്ടേഴ്സിനോട് പറഞ്ഞു. 2023 ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിന്റെ പിന്നാലെ ഗാസയിൽ മാത്രം 53,600 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മേഖലയിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങൾ വ്യാപകമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.