
അന്വേഷണം തുടരും: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മലയാളത്തിലെ വമ്പൻ ഹിറ്റുകളിലൊന്നായ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ ഷോൺ ആന്റണി, നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി.അരുൺ തള്ളി. കേസന്വേഷണം തുടരാമെന്നും ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. ചിത്രത്തിന്റെ നിർമാണത്തിന് വേണ്ടി ഏഴു കോടി രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ മുടക്കുമുതലോ തിരിച്ചു നൽകാതെ വഞ്ചിച്ചെന്നു കാട്ടി ആലപ്പുഴ അരൂർ സ്വദേശിയായ സിറാജ് വലിയതുറ ഹമീദ് നൽകിയ ഹർജിയിൽ മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവവശ്യപ്പെട്ടാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
സമയബന്ധിതമായി പരാതിക്കാരൻ പണം നൽകാത്തതിനാൽ ഷൂട്ട് ഷെഡ്യൂൾ മുടങ്ങിയെന്നും അതിനാൽ വലിയ തോതിൽ നഷ്ടം സംഭവിച്ചെന്നുമായിരുന്നു നിർമാതാക്കളുടെ വാദം. കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിറാജ് വലിയതുറ ഹമീദിനെ നിർമാതാക്കൾ കരുതിക്കൂട്ടി വഞ്ചിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഏഴു കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു പരാതിക്കാരനുമായി നിർമാണ കമ്പനി ഉണ്ടാക്കിയ കരാർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നായിരുന്നു 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ നിർമാതാക്കൾ പറഞ്ഞിരുന്നത്.
എന്നാൽ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ മാത്രമാണ് കഴിഞ്ഞിരുന്നത്. 26 തവണയായി അഞ്ചു കോടി 99 ലക്ഷം അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി 7 കോടി രൂപ പരാതിക്കാരൻ നിർമാതാക്കൾക്ക് നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽനിന്ന് ജിഎസ്ടി അടക്കം 18.65 കോടി മാത്രമാണ് ചെലവായതെന്നാണ് പൊലീസ് റിപ്പോര്ട്ടിൽ പറയുന്നത്.
47 കോടി രൂപ ധാരണപ്രകാരം പരാതിക്കാരനു നൽകാനുണ്ടെന്നും എന്നാൽ 50 ലക്ഷം മാത്രമാണ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴു കോടിയോളം നഷ്ടപ്പെട്ടതോടെ പരാതിക്കാരന്റെ കുടുംബ ബിസിനസും നഷ്ടത്തിലായി. കാൻസർ രോഗത്തിനു ചികിത്സിച്ചു കൊണ്ടിരിക്കുന്ന പരാതിക്കാരനു 47 കോടി കിട്ടാനുണ്ടായിട്ടും ഇതു ലഭിക്കാത്തതിനാൽ തുടർചികിത്സ നടത്താൻ പറ്റാത്ത സാഹചര്യമാണ് എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു റിപ്പോർട്ടിൽ.
200 കോടി രൂപയിലേറെ കളക്ഷൻ ലഭിച്ചു എന്നു കരുതുന്ന സിനിമ ഈ കേസ് കൂടി വന്നതോടെ ഏറെ വിവാദത്തിലാവുകയും ചെയ്തിരുന്നു. സൗബിനും കൂട്ടരും നൽകിയ ഹർജിയെ തുടർന്നായിരുന്നു മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്. ഹർജി തള്ളിയതോടെ പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും ഇവർക്കെതിരെയുള്ള നടപടികൾ. പൊലീസ് കേസെടുത്തതിനു പിന്നാലെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിക്കുകയും സൗബിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹർജി തള്ളിയതോടെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണവും ഇനി ശക്തമായേക്കും.