
സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പത്ത് വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയ ശേഷം കെ എല്‍ രാഹുലിനോട് വളരെ ക്ഷുഭിതനായി സംസാരിക്കുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെ ആരും മറക്കാനിടയില്ല. 2024 ഐപിഎല്‍ സീസണിലായിരുന്നു സംഭവം. പിന്നീട്, താര ലേലം വന്നപ്പോള്‍ രാഹുലിനെ സ്വന്തമാക്കാൻ ലക്നൗവും തയാറായില്ല. ഒടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് രാഹുല്‍ ചേക്കേറി. രാഹുലിന്റെ പകരക്കാരനായി ലക്നൗ റിഷഭ് പന്തിനെ 27 കോടി മുടക്കി എത്തിക്കുകയും ചെയ്തു.
എന്നാല്‍, കാലം മാറിയതോടെ കഥ മാറിയിരിക്കുകയാണ്. താൻ നിരവധി സീസണുകളില്‍ ലക്നൗവിനെ നയിച്ച ഏകന സ്റ്റേഡിയത്തിലേക്ക് രാഹുല്‍ ഇന്ന് എത്തി. മറ്റൊരു ജഴ്സിയിലാണെന്ന് മാത്രം. ലക്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അനായാസം ഡല്‍ഹി മറികടക്കുമ്പോള്‍ ഒരറ്റത്ത് രാഹുലും ഉണ്ടായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങുക മാത്രമല്ല, സിക്സര്‍ പായിച്ച് ടീമിനെ വിജയത്തിലെത്തിച്ചതിന് ശേഷമായിരുന്നു രാഹുല്‍ മൈതാനം വിട്ടത്.
കളിക്കുശേഷം രാഹുലിനെ അഭിനന്ദിക്കുന്ന സഞ്ജീവ് ഗോയങ്കയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വളരെ സന്തോഷത്തോടെ രാഹുലുമായി ഗോയങ്ക സംസാരിക്കുന്നതും ഹസ്തദാനം നല്‍കുന്നതും മൈതാനത്ത് കണ്ടു. രാഹുലിന്റെ മധുരപ്രതികാരമാണ് ഇന്ന് ഏകന സ്റ്റേഡിയത്തില്‍ കണ്ടതെന്നും ഒരുവിഭാഗം പറയുന്നുണ്ട്. സീസണില്‍ ഡല്‍ഹിയോട് രണ്ട് മത്സരങ്ങളിലും ലക്നൗ പരാജയപ്പെടുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തില്‍ രാഹുല്‍ കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കേണ്ടി വന്നതിനാലായിരുന്നു ആ മത്സരം രാഹുലിന് നഷ്ടമായത്. അന്ന് അഷുതോഷ് ശര്‍മയുടെ മികവിലായിരുന്നു ഡല്‍ഹി ജയം പിടിച്ചെടുത്തത്.
ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ.
പവർ പ്ലേയിൽ ഡൽഹി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 6 ഓവർ പൂർത്തിയായപ്പോൾ ടീം സ്കോർ 54 റൺസിലെത്തിയിരുന്നു. കരുൺ നായർ 9 പന്തിൽ 15 റൺസുമായി മടങ്ങിയെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ കെ. എൽ രാഹുലും അഭിഷേക് പോറെലും ഇന്നിംഗ്സ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. 36 പന്തുകൾ നേരിട്ട അഭിഷേക് പോറെൽ 5 ബൌണ്ടറികളും ഒരു സിക്സറും സഹിതം 51 റൺസ് നേടി. മറുഭാഗത്ത് ഉറച്ചുനിന്ന രാഹുൽ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. അക്സർ പട്ടേൽ ക്രീസിലെത്തിയതോടെ സ്കോറിംഗിന് വേഗം കൂടുകയും അതിവേഗം ജയത്തിലേക്ക് എത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]