
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു; 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ബസ് യാത്രയ്ക്കിടെ യാത്രക്കാരനെ സഹയാത്രക്കാരൻ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു. തുടർന്നു മൊബൈൽ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസിൽ നിന്നു പുറത്തേക്ക് തള്ളിയിട്ടു. സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി 9.14നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്ന ‘സഹിർ’ സ്വകാര്യ ബസിൽ ആണു സംഭവം. ബസിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസബ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണു സൂചന.
പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസിൽ കയറി പിൻസീറ്റിൽ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മർദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവർ പ്രകോപനമില്ലാതെ കഴുത്തിൽ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ നിലത്തിട്ടു.
തുടർന്നു തലയിലും മുഖത്തും മർദിച്ചു. അവശനായിട്ടും വിട്ടില്ല. ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവിൽ ബസ് കിണാശ്ശേരിയിൽ നിർത്തിയപ്പോൾ അക്രമി നിഷാദിന്റെ മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസിൽ നിന്നു പുറത്തേക്ക് തള്ളിയിട്ടു. പരുക്കേറ്റ നിഷാദ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി കസബ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ആക്രമണ ദൃശ്യം സിസിടിവിയിൽ വ്യക്തമാണ്. അക്രമി മറ്റൊരു ബസിലെ ഡ്രൈവറാണെന്നാണു സൂചന.