
പത്തനംതിട്ടയിൽ മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന് പരാതി ; 3 പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; വോട്ട് അസാധുവായി കണക്കാക്കും ; കള്ളവോട്ട് ചെയ്തയാള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം
സ്വന്തം ലേഖകൻ
പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിൽ കള്ളവോട്ടു നടന്നെന്ന എൽഡിഎഫിന്റെ പരാതിയിൽ, രണ്ട് പോളിങ് ഓഫിസർമാരെയും ബിഎൽഒയെയും സസ്പെൻഡു ചെയ്തു. ബിഎൽഒ അമ്പിളി ദേവി, പോളിങ് ഓഫിസർമാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് അസാധുവായി കണക്കാക്കും.
ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകൾ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകുമെന്നും കലക്ടർ അറിയിച്ചു. എന്നാൽ സീരിയൽ നമ്പർ മാറിപ്പോയതാണെന്നും അബദ്ധവശാൽ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും നൽകുന്ന വിശദീകരണം.
കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവില്‍ 92കാരി കെ.ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കള്ളവോട്ട് ചെയ്തയാള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]