
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ആവശ്യപ്പെട്ടു. സജി ചെറിയാനെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
‘ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന് അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടികൂടിയാണ്. ഭരണഘടനയെ മാനിക്കാന്‍ മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും.
കേസ് നിലനില്‍ക്കെ തന്നെ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുത്തത് കേരള രാഷ്ട്രീയത്തിലെ തീരാകളങ്കമാണ്. സജി ചെറിയാന് സംഘപരിവാര്‍ ഭാഷ കടമെടുത്താണ് ഭരണഘടനയെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചത്. ഇതുപോലൊരു മന്ത്രിയെ കേരളത്തിന് ആവശ്യമില്ല.സജി ചെറിയാനെ സംരക്ഷിക്കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്കിയ ആഭ്യന്തരവകുപ്പും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്താണ്. പൊലീസിന്റെ ഗുരുതര വീഴ്ചയും പിഴവും ഹൈക്കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകണം. പ്രതിസ്ഥാനത്ത് സിപിഎം നേതാക്കളാണെങ്കില്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നടപടിയാണ് സമീപകാലത്ത് പൊലീസ് ചെയ്യുന്നത്.സിപിഎമ്മുകാര്‍ പ്രതികളായാല്‍ സാക്ഷികളെ സ്വാധീനിച്ചും തെളിവുകള്‍ കോടതിയിലെത്താതെയും നിയമവ്യവസ്ഥതയെ നോക്കുകുത്തിയാക്കുകയാണ് പിണറായി സര്‍ക്കാർ’- സുധാകരന് പറഞ്ഞു.
ഇന്നുരാവിലെയാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ശരിവച്ചത്. സംസ്ഥാന സർക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണ് കോടതിയിൽ നിന്ന് ഉണ്ടായത്. വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്ന് സജി ചെറിയാൻ രാജി വയ്ക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടായി. കേസ് അവസാനിപ്പിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പൂർണമായിരുന്നില്ല, തെളിവുകൾ പരിശോധിപ്പിക്കപ്പെട്ടില്ല തുടങ്ങിയ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ഫോറൻസിക് പരിശോധനാഫലം കിട്ടുന്നതിന് മുമ്പ് തന്നെ അന്വേഷണം അവസാനിപ്പിച്ചുവെന്നും കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് കേസ് തുടരന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.