
മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം കാട്ടുമുണ്ട സ്വദേശി ജിഷാദിനെതിരെയാണ് വിസ തട്ടിപ്പ് ആരോപിച്ച് 23 യുവാക്കൾ പൊലീസിൽ പരാതി നൽകിയത്. വിദേശത്തെ ഒരു കമ്പനിയിൽ ഒഴിവുണ്ടെന്ന പേരിലാണ് ജിഷാദ് സോഷ്യൽമീഡിയയിൽ പരസ്യം നൽകിയത്. തുടർന്നാണ് യുവാക്കൾ ജോലിക്കായി ഇയാളെ സമീപിച്ചത്. ജോലിക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് ജിഷാദ് യുവാക്കളെ വിശ്വസിപ്പിക്കുകയായിരുന്നു. അഭിമുഖവും നടത്തിയില്ല.
പിന്നാലെ വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് യുവാക്കളിൽ നിന്നും ജിഷാദ് പണം വാങ്ങി. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ 23 യുവാക്കളാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഇവരെക്കൂടാതെ നൂറോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജോലി ഉറപ്പാണെന്ന വാക്ക് വിശ്വസിച്ചാണ് പണം നൽകിയതെന്ന് തട്ടിപ്പിനിരയായ മുഹമ്മദലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പണം നൽകി കാത്തിരുന്നിട്ടും ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് യുവാക്കൾ പ്രതിക്കെതിരെ പരാതി നൽകിയത്. പണത്തിനായി സമീപിക്കുമ്പോൾ കമ്പനി ഉടമകൾ ഫോണെടുക്കുന്നില്ലെന്നും ഇവർ സ്ഥലത്തുണ്ടോ എന്ന് അറിവില്ലെന്നും പരാതിയിൽ പറയുന്നു. പലരിൽ നിന്നായി അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ജിഷാദും സംഘവും തട്ടിയെടുത്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]