
കല്‍പ്പറ്റ: ലഹരി മാഫിയക്ക് പൂട്ടിടാന്‍ നിര്‍ണായക നീക്കവുമായി വയനാട് പൊലീസ്. നിരന്തരമായി ലഹരികേസില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് കരുതല്‍ തടങ്കലിലടച്ചു. മലപ്പുറം തിരൂര്‍ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29)നെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചത്. 1988-ലെ മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും അനധികൃത കടത്ത് തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി.
വയനാട് പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍. തുടര്‍ച്ചയായി ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരെ എന്‍.ഡി.പി.എസ് നിയമം മൂലം തളക്കാനാണ് പൊലിസിന്റെ നീക്കം. 2023 മെയ് ഏഴിന് മേപ്പാടിയില്‍ 19.79 ഗ്രാം എം.ഡി.എം.എയുമായി മേപ്പാടി പൊലീസ് മുഹമ്മദ് റാഷിദിനെ പിടികൂടിയിരുന്നു. തൃക്കൈപ്പറ്റ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ കണ്ടെടുക്കുന്നത്.
കൂടാതെ മാനന്തവാടി എക്സൈസ് റേഞ്ച് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. 2022 ഡിസംബര്‍ 21 ന് കര്‍ണാടക എസ്.ആര്.ടി.സിയില്‍ നടത്തിയ പരിശോധനയില്‍ 68.598 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാള്‍ പിടിയിലായത്. ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികളാണ് വയനാട്ടില്‍ പൊലീസ് സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]