

First Published Jul 20, 2024, 8:59 PM IST
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെയും ഉല്പന്നങ്ങളുടെയും വില്പനയും ഉപയോഗവും തടയുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്സ് മാനുഫാക്ച്വേഴ്സ് അസോസിയേഷന്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതിന് പിന്നാലെ വ്യാഴാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് അസോസിയേഷൻ സർക്കാരിന് പിന്തുണയറിയിച്ചത് .നിരോധിത ഉല്പന്നങ്ങൾ എത്തുന്നത് തടയുന്നതിനായി ശക്തമായ നടപടികൾ എടുക്കുന്നതിനായി എല്ലാവിധ സഹകരണവും സർക്കാരിന് ഉറപ്പ് നൽകുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ഉല്പന്നങ്ങൾക്ക് ബദലായി ജൈവനശീകരണത്തിലൂടെ മണ്ണിലലിഞ്ഞ് ചേരുന്നതരം പേപ്പര്‍ ഉല്പന്നങ്ങള് നിര്‍മിക്കുന്ന ഉത്പാദകരുടെ കൂട്ടായ്മയാണ് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്സ് മാനുഫാക്ച്വറേഴ്സ് അസോസിയേഷന്(KBPPMA). കെബിപിപിഎംഎയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തോളം ഉത്പാദനയൂണിറ്റുകളാണ് എംഎസ്എംഇ മേഖലയിൽ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന പരിസ്ഥിതി വകുപ്പ് 2020-ൽ പുറത്തിറക്കിയ ഉത്തരവിലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്.
ഈ നിരോധനത്തെത്തുടർന്നായിരുന്നു പേപ്പർ നിർമാണ വ്യവസായികളുടെ നേതൃത്വത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്നതും, മണ്ണിൽ അലിഞ്ഞു ചേരുന്നതുമായ പേപ്പർ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകളുടെ അനുമതികൾ നേടിക്കൊണ്ട് ഒരു പുതിയ വ്യവസായസംരംഭത്തിന് തുടക്കം കുറിച്ചത്. തികച്ചും പ്രകൃതി സൗഹൃദവും, പ്ലാസ്റ്റിക് മുക്തവുമായ ഇത്തരം ഉല്പന്നങ്ങൾ കൊണ്ട് നിർമിക്കുന്ന പേപ്പർപ്ലേറ്റുകൾ, കപ്പുകൾ, ഇലകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയ ഉല്പന്നങ്ങൾ ഉപയോഗശേഷം മണ്ണിൽ ലയിച്ചു ചേരുന്ന തരത്തിലുള്ളവയാണ്.
അതേസമയം, നിരോധിത പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ പ്ലേറ്റുകൾ, പേപ്പർകപ്പുകൾ,സിൽവർ പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പ്ലേറ്റുകൾ കേക്ക് ബോക്സുകൾ, പേപ്പർ ഇലകൾ തുടങ്ങിയവ നികുതിവെട്ടിച്ച് അനധികൃതമായി അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുകയും വില്പന നടത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. നിയന്ത്രണമില്ലാതെ എല്ലാ മേഖലകളിൽ നിന്നും വരുന്നപ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഹബ്ബായി നമ്മുടെ നാട് മാറിയിരിക്കുകയാണ്. അമിതലാഭം പ്രതീക്ഷിച്ചു കൊണ്ട് നിയമങ്ങൾ കാറ്റിൽ പറത്തി വ്യാപാരികൾ ഈ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതുമൂലം നാടിന്റെ പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും നശിക്കുകയാണെന്ന് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്സ് മാനുഫാക്ച്വറേഴ്സ് അസോസിയേഷന് യോഗം വിലയിരുത്തി.
ആഗോളതലത്തിൽ തന്നെ എല്ലാരാജ്യങ്ങളും ബയോ ഡീഗ്രേഡബിൾഉല്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോകുകയാണ്. എന്നാൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഈഉല്പന്നങ്ങൾ നിർമിക്കാൻ നമ്മുടെ കേരളത്തിൽ നിന്ന് അനുമതി നേടുകയും സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച്നിർമാണം നടത്തുകയും ചെയ്യുന്ന സംരംഭകരെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നയം രൂപീകരിക്കുന്നില്ല എന്നതിൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.
ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാം നിരോധിച്ചു എന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ സമീപനം,പ്ലാസ്റ്റിക് കോട്ടിങ് ഇല്ല എന്ന് അവകാശപ്പെട്ടു കൊണ്ട് വ്യാജമായ QR-കോഡ് നൽകി സർക്കാർ അനുമതിയോ, രേഖകളോ ലഭ്യമാക്കാതെപ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിപണിയിൽ എത്തുന്നത് എന്നിവയാണ്ഈ മേഖലയിലെ സംരംഭകർ നേരിടുന്ന പ്രധാന പ്രതിസന്ധികളെന്ന് അസോസിയേഷൻ അറിയിച്ചു. യോഗത്തിൽ ഷാലിമാർ ഗ്രൂപ്പ് ഡയറക്ടർമാർ, ലീത ഗ്രൂപ്പ് ചെയർമാൻ ജാക്സൻ, ടിഎൻപിഎൽ പേപ്പർ ഡീലർഉടമ പദ്മനാഭൻ, പൊന്നു പേപ്പർ പ്രോഡക്റ്റ് എംഡി മണികണ്ഠൻ, അസോസിയേഷൻ പ്രസിഡന്റ് നാസർ കെ പി, സെക്രട്ടറി ഷൈൻ കരിപ്പടത്ത്, അബ്ദുൽ റഹിം, നേബു തോമസ്, അബ്ദുൽ റഷീദ്, ഷബീർ, ജെന്നി കുന്നംകുളം തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ഷബീർ നന്ദിപറഞ്ഞു.
Last Updated Jul 20, 2024, 8:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]