
തിരുവനന്തപുരത്തും ദേശീയപാതയിൽ വിള്ളൽ; വിഴിഞ്ഞത്ത് നിന്നും കണ്ടെയ്നർ നീക്കം നടത്തേണ്ട റോഡ്, ആശങ്ക
തിരുവനന്തപുരം ∙ കോഴിക്കോടും കണ്ണൂരും കാസർകോടും ദേശീയപാതയിൽ വിള്ളലുകൾ കണ്ടെത്തിയതിനു പിന്നാലെ തിരുവനന്തപുരത്തും പലയിടത്തും വിള്ളൽ.
കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് പാതയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. തെക്കൻ കേരളത്തിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തുന്ന ആദ്യ സംഭവമാണിത്.
അപകസാധ്യത ഏറിയതോടെ വിണ്ടുകീറിയ ഭാഗങ്ങളിലെ കോൺക്രീറ്റ് മുറിച്ചു നീക്കിയശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഉദ്ഘാടനത്തിനു മുൻപാണ് റോഡിന്റെ പല ഭാഗങ്ങളും വീണ്ടു കീറിയിരിക്കുന്നത്. വിണ്ടുകീറിയ ഭാഗങ്ങളിലൊന്നും കോൺക്രീറ്റ് ബലപ്പെടുത്താൻ കമ്പികൾ ഉപയോഗിച്ചിട്ടില്ല.
ഓരോ കോൺക്രീറ്റ് ബ്ലോക്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് മാത്രമാണ് കമ്പി ഉപയോഗിച്ചിരിക്കുന്നത്. ബൈപാസിന്റെ പയറുംമൂട് ജംക്ഷൻ മുതൽ കാരോട് വരെയാണ് കോൺക്രീറ്റ് പാതയുള്ളത്. 40 അടിയിലേറെ ഉയരത്തിൽ വശങ്ങളിൽ കോൺക്രീറ്റ് ബ്ലോക്ക് അടുക്കി മണ്ണിട്ടാണ് റോഡ് നിർമിച്ചിരിക്കുന്നത്.
ഒരു വർഷം മുൻപ് പല ഭാഗങ്ങളിലെയും ബ്ലോക്കുകൾക്ക് സ്ഥാനചലനം ഉണ്ടായി മണ്ണ് സർവീസ് റോഡിലേക്ക് വീണു. ഇതിനെ തുടർന്ന് ബ്ലോക്കുകൾ ഇരുമ്പ് നട്ടും ബോൾട്ടും ഘടിപ്പിച്ച് ബലപ്പെടുത്തിയിരിക്കുകയാണ്.
റോഡ് പൂർണമായും ഗതാഗതത്തിന് തുറന്ന് വലിയ ലോറികൾ ഇതുവഴി കടന്നുപോകുമ്പോൾ ഇവ തകരുമോയെന്ന ആശങ്കയുണ്ട്. ഈ വർഷാവസാനം മുതൽ വിഴിഞ്ഞം തുറമുഖത്തു നിന്നും ഈ റോഡു വഴി തമിഴ്നാട്ടിലേക്ക് കണ്ടയ്നർ നീക്കം നടത്താനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും റോഡിന്റെ ഉറപ്പിനെ കുറിച്ച് ആശങ്കയുണ്ട്. സ്ഥാനചലനം ഉണ്ടായ പല സ്ഥലത്തും മണ്ണ് പുറത്തേക്ക് വരാതിരിക്കാനായി റബ്ബർ ഷീറ്റുകൾ തിരുകി വച്ചിരിക്കുകയാണ്.
അശാസ്ത്രീയ നിർമാണമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]