
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മത്സ്യങ്ങല് ചത്തു പൊങ്ങിയ സംഭവം വാര്‍ത്തയായതിന് പിന്നാലെ ആരോഗ്യവിഭാഗം പരിശോധന നടത്തി. വരാപ്പുഴ മാര്‍ക്കറ്റിലാണ് പൊലീസും പഞ്ചായത്ത് ആരോഗ്യവിഭാഗവും പരിശോധന നടത്തിയത്. സ്ഥലത്ത് എംഎല്‍എ ടിജെ വിനോദ് സന്ദര്‍ശനം നടത്തി. വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണെന്നും കമ്പനികളുടെ നടപടി കുറ്റകരമായതെന്നും എംഎല്‍എ പറഞ്ഞു. ഏത് കമ്പനിയാണ് നിയമലംഘനം നടത്തിയതെന്ന് കണ്ടുപിടിക്കണം. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്തയക്കും. മത്സ്യകര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ആകെ ഉണ്ടായിരിക്കുന്നത്. മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.
Last Updated May 21, 2024, 12:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]