
അഹമ്മദാബാദ്: ഐപിഎല്ലില്‍ എഴുപത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലീഗ് ഘട്ടം അവസാനിപ്പിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നവരും പ്രതീക്ഷക്കപ്പുറം ഉയര്‍ന്നവരും നിരാശപ്പെടുത്തിയവരുമായി നിരവധി പേരുണ്ട്. ലീഗ് ഘട്ടം കഴിഞ്ഞ് ടീമുകള്‍ ക്വാളിഫയറിനും എലിമിനേറ്ററിനും ഒരുങ്ങുമ്പോള്‍ സീസണില്‍ ഇതുവരെ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായ പാറ്റ് കമിന്‍സ് അല്ലാതെ മറ്റൊരു പേര് പരിഗണിക്കാവില്ല. നായകനെന്ന നിലയില്‍ തിളങ്ങിയ കമിന്‍സ് 13 മത്സരങ്ങളില്‍ 13 വിക്കറ്റെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു, 20.50 കോടി രൂപക്ക് ഹൈദരാബാദിലെത്തിയ കമിന്‍സിന്റെ നായകമികവിലാണ് ഹൈദരാബാദ് ഇത്തവണ ക്വാളിഫയറിന് യോഗ്യത നേടിയത്. ഓപ്പണറായി ഹൈദരാബാദിന്റെ ട്രാവിസ് ഹെഡിനൊപ്പം കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന് ആവും ഇറങ്ങുക. അഭിഷേക് ശര്‍മയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് നരെയ്ന് ഹെഡിനൊപ്പം ഓപ്പണറായി ഇറങ്ങുക. 13 മത്സരങ്ങളില്‍ 461 റണ്‍സും 15 വിക്കറ്റും നേടിയ ഓള് റൗണ്ട് മികവാണ് അഭിഷേകിന് മേല്‍ നരെയ്ന് മുന്‍തൂക്കം നല്‍കുന്നത്.
മൂന്നാം നമ്പറില്‍ വിരാട് കോലിയല്ലാതെ മറ്റൊരു പേരില്ല.14 മത്സരങ്ങളില്‍ 708 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമതുള്ള കോലി സ്ട്രൈക്ക് റേറ്റും(155.60) ഏറെ മെച്ചപ്പെടുത്തി.നാലാം നമ്പറില്‍ രാജസ്ഥാന് റോയല്‍സിന്റെ റിയാന്‍ പരാഗ് ആണ് ഇറങ്ങുക.14 മത്സരങ്ങളില്‍ 531 റണ്‍സടിച്ച പരാഗിന്റെ പ്രകടനമാണ് ഇത്തവണ രാജസ്ഥാന്റെ കുതിപ്പില്‍ നിര്‍ണായകമായത്. അഞ്ചാം നമ്പറിലും വിക്കറ്റ് കീപ്പറായും മറ്റൊരു രാജസ്ഥാന് താരമാണ്. മറ്റാരുമല്ല രാജസ്ഥാന് നായകനായ സഞ്ജു സാംസണ് തന്നെ.ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു സഞ്ജുവിനിത്. 14 മത്സരങ്ങളില്‍ 504 റണ്‍സടിച്ച സഞ്ജു ടീമിനെ അവസാന നാലിലും എത്തിച്ചു.
നിക്കോളാസ് പുരാന് ആണ് ഫിനിഷര്‍ റോളില്‍ ഇറങ്ങുക. 14 ഇന്നിംഗ്സില്‍ 178.21 സ്ട്രൈക്ക് റേറ്റില്‍ 499 റണ്‍സാണ് പുരാന് ഈ സീസണില്‍ അടിച്ചെടുത്തത്.പേസ് ഓള് റൗണ്ടറായി കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാവും എത്തുക. 13 മത്സരങ്ങളില്‍ 185 സ്ട്രൈക്ക് റേറ്റില്‍ 222 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ റസലിന്റെ പ്രകടനം കൊല്‍ക്കത്തയുടെ കുതിപ്പില്‍ നിര്‍ണായകമായിരുന്നു.
സുനില്‍ നരെയ്ൻ ഉള്ളതിനാല്‍ മറ്റൊരു സ്പിന്‍ ഓള് റൗണ്ടര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ ഇടമില്ല. അതിനാല്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തുക ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുല്‍ദീപ് യാദവാണ്.11 ഇന്നിംഗ്സില്‍ 8.65 ഇക്കോണമിയില്‍ 16 വിക്കറ്റാണ് സീസണില്‍ കുല്‍ദീപ് വീഴ്ത്തിയത്. പേസ് ബൗളറായി വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ഹര്‍ഷല്‍ പട്ടേല്‍ ടീമിലെത്തും.ക്യാപ്റ്റന്‍ കമിന്‍സിനൊപ്പം മുഖ്യപേസറായി ജസ്പ്രീത് ബുമ്രയാണ് പ്ലേയിംഗ് ഇലവനിലെത്തുക. 13 മത്സരങ്ങളില്‍ 20 വിക്കറ്റെടുത്ത ബുമ്രയുടെ ഇക്കോണമി ഏഴില്‍ താഴെയാണ്.
ടീമിലെ ഇംപാക്ട് പ്ലേയറായി ശിവം ദുബെ എത്തും.രണ്ടാം പകുതിയില്‍ നിറം മങ്ങിയെങ്കിലും ആദ്യ പകുതിയില്‍ തകര്‍ത്തടിച്ച ദുബെ 14 മത്സരങ്ങളിൽ 162. 29 സ്ട്രൈക്ക് റേറ്റില്‍ 396 റണ്‍സാണ് നേടിയത്.
Last Updated May 20, 2024, 4:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]