
‘അവരെ വിധിക്കാൻ ഞാനാര്?’; വിശാല മാനവികബോധത്തിന്റെ വഴി കാണിച്ച പാപ്പ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു യുടേത്. എല്ലാ മനുഷ്യർക്കു നേരെയും ആ കരങ്ങൾ നീണ്ടു. അഭയാർഥി, പരിസ്ഥിതി, വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധികളിലും കരുണാപൂർവമായ നിലപാടുകൾ സ്വീകരിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരു സ്വീകരിച്ച മാർപാപ്പ ജീവിതത്തിന്റെ അവസാനം വരെ ഫ്രാൻസിസ് അസീസിയുടെ വഴികൾ തന്നെ പിന്തുടർന്നു, ആ വഴിയാകട്ടെ മനുഷ്യനും പ്രകൃതിക്കും വേണ്ടിയുള്ള വിശാല മാനവികബോധത്തിന്റേതായിരുന്നു.
കാലാവസ്ഥാ വ്യതിയാനം അന്നേ ചൂണ്ടിക്കാട്ടി
മർദിതർക്കും പീഡിതർക്കുമൊപ്പം നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പ പ്രകൃതി സംരക്ഷണത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയിരുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നത് പാപമാണെന്നായിരുന്നു മാർപാപ്പയുടെ നിലപാട്. മനുഷ്യർ ഭൂമിയെ മാലിന്യവും അവശിഷ്ടങ്ങളും നിറഞ്ഞ തരിശുഭൂമിയാക്കി മാറ്റുകയാണെന്നും മാർപാപ്പ കുറ്റപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ആരെയാണ് ഏറ്റവും ബാധിക്കുക എന്നതിലും മാർപാപ്പയ്ക്ക് വ്യക്തതയുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരല്ലാത്ത ദരിദ്രരും അഭയാർഥികളുമായിരിക്കും അതിന്റെ ഇരകളാക്കപ്പെടുന്നതെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നും മാർപാപ്പ പലപ്പോഴും അഭ്യർഥിച്ചു.
വധശിക്ഷ മനുഷ്യത്വപരമല്ല
വധശിക്ഷ, അഭയാർഥി വിഷയങ്ങളിലും മാർപാപ്പ കരുണയുടെ പക്ഷം പിടിച്ചു. വധശിക്ഷ ക്രിസ്തീയ മാനുഷിക മൂല്യങ്ങളോടു ചേർന്നു പോകുന്നതല്ലെന്നും അഭയാർഥികളെ ശത്രുക്കളായി കാണാതെ കരുണയോടെ സഹായിക്കണമെന്നുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട്. പ്രതീക്ഷയുടെ ചക്രവാളത്തിലേക്കു വാതിൽ തുറക്കുന്നതായിരിക്കണം ഏതു ശിക്ഷയുമെന്നും എന്നാൽ വധശിക്ഷയിൽ അതില്ലെന്നും അതുകൊണ്ടുതന്നെ അതു ക്രിസ്തീയവും മനുഷ്യത്വപരവുമല്ലെന്നും മാർപാപ്പ പറഞ്ഞു.
എന്നാൽ ദയാവധം, ഗർഭച്ഛിദ്രം, ഗർഭപാത്രം വാടകയ്ക്കെടുക്കൽ എന്നിവയ്ക്ക് എതിരായിരുന്നു മാർപാപ്പ. ദയാവധവും മരിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടവും ദൈവത്തിനെതിരായ പാപമാണെന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വാദം. മാറാരോഗങ്ങളും കടുത്ത വേദനയും അനുഭവിക്കുന്നവർക്കു മരണം സ്വീകരിക്കാനുള്ള സഹായം ചെയ്തുകൊടുക്കണമെന്നു വാദിച്ചവരോട് അദ്ദേഹം പറഞ്ഞത് അതു കപട ദീനാനുകമ്പയാണെന്നായിരുന്നു.
അവരെ വിധിക്കാൻ ഞാനാര് ?
ആഗോള കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ ആദ്യത്തെ മാധ്യമസമ്മേളനത്തിൽ, സ്വവർഗരതിക്കാരായ പുരോഹതിരെക്കുറിച്ചുള്ള ചോദ്യത്തോട് ‘അവരെ വിധിക്കാൻ ഞാനാര്?’ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. ‘‘ദൈവത്തെ അന്വേഷിക്കുന്ന, നല്ല മനസ്സിനുടമയായ, സ്വവർഗരതിക്കാരനായ ഒരാളെ വിധിക്കാൻ ഞാനാരാണ്? ആളുകളെ അവരുടെ ലൈംഗികതയുടെ പേരിൽ അവഗണിക്കരുത്. അവരെയും സമൂഹത്തിൽ ഉൾപ്പെടുത്തണം’’– പോപ്പ് പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള തന്റെ തുടർ സമീപനം എന്തായിരിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു മാർപാപ്പയുടെ വാക്കുകൾ. മുൻകാലങ്ങളിലെ മാർപാപ്പമാരിൽനിന്നു വഴിമാറിയുള്ള ഫ്രാൻസിസ് പാപ്പായുടെ സഞ്ചാരത്തിന്റെ നാന്ദികുറിക്കലായി ലോകം ആ പ്രസ്താവനയെ കണ്ടു, കയ്യടികളോടെ എതിരേറ്റു.
പലപ്പോഴായി ലോകമെമ്പാടുമുള്ള അരികുവത്കരിക്കപ്പെട്ട മനുഷ്യർക്കു പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങൾ മാർപാപ്പയിൽനിന്ന് വന്നു. 2018ൽ സ്വവർഗരതിക്കാരനായ യുവാവിനോട് മാർപാപ്പ പറഞ്ഞത് ‘ദൈവം നിങ്ങളെ ഈ വിധത്തിൽ സൃഷ്ടിച്ചു, ദൈവം നിങ്ങളെ സ്നേഹിക്കുന്നു’ എന്നായിരുന്നു. സ്വവർഗ ലൈംഗികതയ്ക്ക് എതിരായ നിയമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും സ്വവർഗരതിക്കാരായ ദമ്പതികളെ ആശീർവദിക്കാൻ പുരോഹിതനെ അനുവദിക്കുന്ന രേഖയിൽ 2023ൽ മാർപാപ്പ ഒപ്പിടുകയും ചെയ്തിരുന്നു. സ്വവർഗ ലൈംഗികതയെ കുറ്റകൃത്യമായി കാണുന്ന നിയമങ്ങളെ അനീതി എന്നു വിശേഷിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ, ദൈവം തന്റെ എല്ലാ മക്കളെയും അവർ എങ്ങനെയാണോ അങ്ങനെതന്നെ സ്നേഹിക്കുന്നുവെന്നു പറഞ്ഞു. ആ നിയമങ്ങളെ പിന്തുണയ്ക്കുന്ന കത്തോലിക്കാ ബിഷപ്പുമാരോട് എൽജിബിറ്റിക്യു വ്യക്തികളെ സഭയിലേക്ക് സ്വാഗതം ചെയ്യാനും ആവശ്യപ്പെട്ടു.