
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 52 ആയി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം.
മത്സരത്തിന് മുമ്പായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണിൽ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു. ഇതാണ് ഗാലറി തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.പരിക്കേറ്റവരിൽ 45 പേര് കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചു പേര് കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. അപകട സ്ഥലത്ത് ഇന്ന് വിശദമായ പരിശോധന നടക്കും.രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. അവധി ദിവസമായതിനാൽ നിരവധി പേരാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉള്‍കൊള്ളാവുന്നതിലധികം പേര് ഗാലറിയില്‍ കയറിയിരുന്നോയെന്ന കാര്യമടക്കം പരിശോധിക്കും. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]