
കൊച്ചി: കൈക്കൂലി കേസിൽ പ്രതിയായ ആർടിഒ ജേഴ്സന്റെ രണ്ട് ലോക്കറുകൾ വിജിലൻസ് മരവിപ്പിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇന്ന് കത്ത് നൽകും. കൂടുതൽ പേർക്കും അഴിമതിയിൽ പങ്കുണ്ടോയെന്നും അന്വേഷണം നടന്നുവരികയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ജേഴ്സനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായുളള അപേക്ഷ മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ ഉച്ചയോടെ നൽകും.
ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ബുധനാഴ്ചയാണ് ജേഴ്സനെ വിജിലൻസ് പിടികൂടിയത്. ജെർസന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് കഴിഞ്ഞ ദിവസം തന്നെ പരിശോധിച്ചിരുന്നു. ഇയാൾ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഇന്നലെ തന്നെ മോട്ടോർ വാഹന വകുപ്പിന് കൈമാറി. ജേഴ്സനെതിരെ ഗതാഗത വകുപ്പും നടപടിയെടുത്തിട്ടുണ്ട്. കൈക്കൂലി കേസിൽ ജേഴ്സനെ കൂടാതെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസിന്റെ നടപടി. ചെല്ലാനം – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സുഹൃത്തിന്റെ പേരിലുളള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ജേഴ്സൺ ഈ മാസം ആറാം തീയതി വരെ ബസിന് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് സജിയുടെ കൈയിൽ കൈക്കൂലി നൽകണമെന്ന് ജേഴ്സൺ പറഞ്ഞതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചത്.