
ന്യൂഡൽഹി: ശശി തരൂരുമായി തുടർ ചർച്ചകൾക്കില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയും മോദി പ്രശംസയും കോൺഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ തരൂർ മുന്നോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.
കുറേക്കാലമായി പാർട്ടിയിൽ തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നുണ്ടെന്നും തരൂർ രാഹുൽ ഗാന്ധിയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, ദേശീയ തലത്തിലും സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തൽക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. പാർലമെന്റിലും മറ്റ് എംപിമാർക്ക് നൽകുന്ന പരിഗണന മാത്രമേ നൽകുന്നുള്ളു.
ഈ സാഹചര്യത്തിൽ തരൂരിന്റെ തുടർ നീക്കങ്ങളും നിർണായകമാകും. തന്നെ കോൺഗ്രസ് നേതൃത്വം വളഞ്ഞിട്ടാക്രമിക്കുന്നതിലേക്ക് എത്തിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ തരൂർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കോൺഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകളെടുത്തെങ്കിലും തരൂരിനെതിരെ തുടക്കത്തിൽ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാൽ, നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്. സർക്കാർ നൽകിയ വ്യാജ കണക്കുകൾ ഉദ്ധരിച്ച് ലേഖനം തയ്യാറാക്കിയെന്ന കുറ്റവും തരൂരിനുമേൽ ചാർത്തി. കെപിസിസി അദ്ധ്യക്ഷൻ കൂടി നിലപാട് കടുപ്പിച്ചതോടെ തരൂർ ഒറ്റപ്പെട്ടു. ഇതോടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് എത്തിയത്.