
തിരുവനന്തപുരം – ആശുപത്രിയിൽ പോകാതെ വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം ജില്ലയിലെ നേമം കാരയ്ക്കാമണ്ഡപത്താണ് സംഭവം. കാരയ്ക്കാമണ്ഡപത്ത് താമസിക്കുന്ന പൂന്തുറ സ്വദേശി നയാസിന്റെ ഭാര്യ ഷമീന(32)യും കുഞ്ഞുമാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പൂർണമായി പുറത്തുവരാതെ കുടുങ്ങിയതോടെ രക്തസ്രാവം ഉണ്ടാകുകയായിരുന്നു. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടിൽ വച്ച് തുടർന്നുവെന്നാണ് പറയുന്നത്. തുടർന്ന് ആറുമണിയോടെ യുവതിയെയും കുഞ്ഞിനെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിക്കുവെച്ചു തന്നെ മാതാവും കുഞ്ഞ് മരിക്കുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി നേമം പോലീസ് പറഞ്ഞു. ഭർത്താവ് നയാസിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടക്കുമെന്നും കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]