
ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം മണ്ധലം സെക്രട്ടറി പി കെ സജിയും ഭാര്യ ബിനു സജിയുമാണ് മരിച്ചത്. സജിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഭാര്യ ബിനുവിൻ്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിലാണ്.
ബിനു സ്കൂൾ ടീച്ചറാണ്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാലിക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ദുരൂഹത നീങ്ങാൻ കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് പൊലീസ് പറയുന്നു. ദമ്പതികൾ തമ്മില് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രിയിലാണ് കൃത്യം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകളുണ്ട്. ഇന്ന് വൈകിട്ടോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. ഇരുവരുടേയും ഏക മകൻ കോയമ്പത്തൂരിൽ വിദ്യാർത്ഥിയാണ്.
അച്ഛനെയും അമ്മയേയും മൊബൈൽ ഫോണിൽ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് മകൻ അയൽക്കാരോട് ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം കണ്ടത്. ഫോറൻസിക് വിദഗ്ധരുടെ ഉൾപ്പടെ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുകയുള്ളു. അസ്വഭാവിക മരണത്തിന് കായംകുളം പൊലീസ് കേസെടുത്തു. വ്യക്തിപരമായി കാരണങ്ങൾ പറഞ്ഞ് പി.കെ സജി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാക്കൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]