മലപ്പുറം: പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം, സിറാജിലെ വിവാദ പരസ്യം, മുനമ്പം ഭൂമി തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ഹക്കീം അസ്ഹരി രംഗത്ത്. മത നേതാക്കൾ ആരും വിമർശനത്തിന് അതീതരല്ലെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ എസ് വൈ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടത്. എന്നാല്‍ വിമര്‍ശനത്തില്‍ മിതത്വം വേണമെന്നും വിമർശനം സർഗാത്മകമാകണമെന്നും ഡോ ഹക്കീം അസ്ഹരി ചൂണ്ടികാട്ടി.
തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരണ്ട; പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനം തുടർന്ന് മുഖ്യമന്ത്രി
സന്ദീപ് വാര്യർക്കെതിരായ എല്‍ ഡി എഫിന്റെ പരസ്യം എല്ലാ പത്രത്തിലും വരുമെന്ന ധാരണയിലാണ് സിറാജ് ദിനപത്രത്തിലും പ്രസിദ്ധീകരിച്ചതെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ചിലര്‍ക്കു മാത്രമാണ് പരസ്യം നല്‍കിയെന്ന് പിന്നീടാണ് ബോധ്യമായത്. പരസ്യത്തിന്റെ ഉളളടക്കത്തിന്റെ ഉത്തരവാദിത്തം അത് തന്നവര്‍ക്ക് മാത്രമാണെന്നും അസ്ഹരി വ്യക്തമാക്കി.
മുനമ്പം ഭൂമി തർക്കത്തിൽ ലഭ്യമായ രേഖകളില്‍ നിന്ന് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് വ്യക്തമാകുന്നതെന്നാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. ആദ്യം രേഖകൾ പരിശോധിക്കണം. വിൽപ്പന നടത്തിയവർ ആണ് ഒന്നാമത്തെ പ്രതി. അത് രജിസ്റ്റർ ചെയ്ത കൊടുത്തവരും കുറ്റക്കാർ തന്നെ. പ്രശ്നം സർക്കാർ ഉചിതമായി പരിഹരിക്കണം. നാട്ടിൽ മറ്റൊരു പ്രശ്നം ഉണ്ടാകാൻ മുനമ്പം വഴി ഒരുക്കരുത്. കയ്യേറ്റം ആണ് മുനമ്പത്ത് നടന്നിട്ടുണ്ടാകുക. ഇത് മതങ്ങൾ തമ്മിലുള്ള പ്രശ്നം അല്ല. അങ്ങനെ ചിത്രീകരിക്കരുത്. ഫറൂഖ് കോളേജ് എന്ത് കൊണ്ടാണ് വിഷയത്തിൽ മിണ്ടാത്തതെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചോദിച്ചു. വിവരം വ്യകതമായി പറയേണ്ട ബാധ്യത ഫറൂഖ് കോളേജിനുണ്ടെന്നും പറഞ്ഞ അസ്ഹരി, മുനമ്പത്തെ പാവപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ എസ് വൈ എസ് ഒപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]