
ദില്ലി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ കൊലപാതകത്തിൽ അമേരിക്ക കുറ്റമാരോപിച്ച മുൻ ഉദ്യോഗസ്ഥൻ വികാഷ് യാദവിൻ്റെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. വികാഷിനെതിരെയുള്ള ആരോപണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറഞ്ഞു. ദില്ലിയിൽ നിന്ന് 100 കിലോമീറ്റർ അകലെ, പ്രാൺപുരയിലാണ് വികാഷിന്റെ ബന്ധുക്കളും കുടുംബക്കാരും താമസിക്കുന്നത്. റോയിലാണ് വികാഷ് ജോലി ചെയ്യുന്നതെന്ന് വിവരമില്ല. വികാഷ് അതിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. വികാഷ് ഇപ്പോഴും സിആർപിഎഫിലാണ് ജോലി ചെയ്യുന്നത്. 2009 മുതൽ വികാഷ് സിആർപിഎഫിലാണെന്നും ഡെപ്യൂട്ടി കമാൻഡൻ്റ് റാങ്കിലേക്ക് ഉയരുകയും ചെയ്തെന്ന് സഹോദരൻ അവിനാഷ് യാദവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
വികാഷിൻ്റെ അമ്മ സുധേഷ് യാദവും പ്രതികരണവുമായി രംഗത്തെത്തി. അമേരിക്കൻ സർക്കാർ പറയുന്നത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ അവൻ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യാ ഗവൺമെൻ്റിനും വികാഷിനും മാത്രമേ അറിയൂ. പഠനത്തിലും അത്ലറ്റിക്സിലും മികവ് പുലർത്തിയ ശാന്തനായ കുട്ടിയാണ് വികാഷെന്ന് മറ്റൊരു ബന്ധുവായ അമിത് യാദവ് പറഞ്ഞു. വികാഷ് ഇപ്പോൾ എവിടെയാണെന്ന് കുടുംബത്തിന് അറിയില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വികാഷ് ഇന്ത്യയിൽ തന്നെയുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നത്. വികാഷിനെ കൈമാറാൻ യുഎസ് ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും കുടുംബം പറയുന്നു. വികാഷിന് പുറമെ, മറ്റൊരു ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റവും യുഎസ് ചുമത്തിയിട്ടുണ്ട്.
വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല. വികാസ് യാദവിനെതിരെ ഇന്ത്യയിൽ കേസുള്ളത് ചൂണ്ടിക്കാട്ടാനാണ് ഇന്ത്യയുടെ തീരുമാനം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചന. ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥൻ വികാസ് യാദവ് കരാർ നല്കിയെന്നാണ് അമേരിക്കയുടെ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]